ഹെൽമറ്റില്ലാ യാത്ര; സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് പിഴയിട്ടത് 2.5 കോടിയിലേറെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഒരാഴ്ച കൊണ്ട് പിഴയിട്ടത് 2.5 കോടിയിലേറെ രൂപ. ഒരാഴ്ച നീണ്ടുനിന്ന ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് എന്ന കേരള പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിലാണ് ഇത്രയധികം രൂപ പിഴയിട്ടത്. 50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ട്രാഫിക് ആൻ്റ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന നടന്നത്. ആകെ 1,19,414 ഇരുചക്ര വാഹനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കി. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഈ ഡ്രൈവ് സംഘടിപ്പിച്ചത്.
2026 ജനുവരി 11, 12 തീയതികളിൽ മാത്രം ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളിൽ 11 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കർശന നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം പരിശോധന തുടരാൻ ഐജി നിർദ്ദേശം നൽകി.
നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.