ഗ്യാന്‍വാപി പള്ളിയിൽ ഹിന്ദു ആരാധന: കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കൾക്ക് ആരാധന നടത്താന്‍ അനുമതി ലഭിച്ച വാരാണസി കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി. വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ഭരണകൂടം ഹിന്ദു ഹര്‍ജിക്കാരുമായി ഒത്തുകളിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി രജിസ്ട്രാര്‍, അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ബുധനാഴ്‌ചയാണ് മോസ്കിനുള്ളിലെ 'വ്യാസ് കെ ടിക്കാന' എന്നറിയപ്പെടുന്ന സ്ഥലത്ത് ആരാധന നടത്താൻ ഹിന്ദുക്കൾക്ക് വാരാണസി കോടതി അനുമതി നൽകിയത്.ഏഴ് ദിവസത്തിനുള്ളിൽ പൂജാരിക്ക് ഇവിടെ പ്രവേശിക്കാനും പൂജകൾ നടത്താനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്നായിരുന്നു കോടതിയുടെ വിധി. എന്നാൽ വിധി വന്ന അന്നു രാത്രി തന്നെ ആരാധനയ്ക്കുള്ള സൗകര്യമൊരുക്കാനാണ് ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നത്. പിന്നാലെ വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ വ്യാഴാഴ്ച പുലർച്ചെ ഹൈന്ദവ വിഭാഗം ആരാധന നടത്തി. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ആരാധി നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ഹൈന്ദവ വിഭാഗം പൂജയും ആരാധനയും നടത്തിയത്.