ഗണേഷ് അകത്ത് കയറി വാതില്‍ അടച്ചു... ചിത്രങ്ങള്‍ കയ്യിലുണ്ട് ; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോന്‍. കൊട്ടാരക്കര വാളകത്തെ വസതിയിൽ വെച്ച് മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് അവർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആരോപണമാണെന്നും കോൺഗ്രസാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നും പ്രണയമില്ലാത്തവൻ പൊട്ടനാണെന്നും അദ്ദേഹം പരിഹസിച്ചു. നെഹ്‌റുവിനും വാജ്‌പേയിക്കും പ്രണയമുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി പ്രണയിച്ചല്ലേ വിവാഹം കഴിച്ചതെന്നും മന്ത്രി ചോദിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്ക് ഗണേഷ് കുമാറിന്‍റെ ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വീട്ടിലെത്തി മുറി തുറന്നപ്പോൾ അവിടെ ഗണേഷിനൊപ്പം മറ്റൊരു യുവതിയെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടുവെന്നും തന്‍റെ കൈവശം അതിന് തെളിവുണ്ടെന്നുമാണ് ബിന്ദുവിന്‍റെ പ്രതികരണം.
തുടർന്ന് തന്നെ മുറിയിൽനിന്ന് പുറത്താക്കാനും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാനും അവിടെയുണ്ടായിരുന്ന ചിലർ ശ്രമിച്ചു. ഇതേത്തുടർന്ന് മന്ത്രിയുടെ ഭാര്യ ബന്ധുവായ റിട്ട. ഡിജിപി ശ്രീലേഖയെ വിളിച്ച് സഹായം അഭ്യർഥിച്ചു. ശ്രീലേഖ നിർദ്ദേശിച്ചതനുസരിച്ച് സുരക്ഷയ്ക്കായി 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വീട്ടിലേക്ക് കയറാൻ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്.
പൊലീസ് എത്തുംമുമ്പ് മുറിയിലുണ്ടായിരുന്ന സ്ത്രീയെ അവിടെനിന്ന് മാറ്റിയെന്നും മന്ത്രിയുടെ സുഹൃത്തുക്കളും ജീവനക്കാരും തനിക്ക് എതിരാണെന്നും ബിന്ദു പറഞ്ഞു. "ഞാൻ പൂർണ്ണമായും ഒറ്റയ്ക്കാണ്. എനിക്ക് സംശയരോഗമാണെന്നാണ് വീട്ടുകാരോട് പറയുന്നത്.
ആരോടും പറയാതെയാണ് വീട്ടിലേക്ക് പോയത്. അവിടെ കണ്ട കാര്യങ്ങൾ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ പ്രദീപ് എന്നയാൾ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. സാറിന് ഒരു തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞ് സ്റ്റാഫ് മനോജ് എന്‍റെ കാലിൽ വീണു. ഇതിന്‍റെയെല്ലാം തെളിവ് എന്‍റെ കൈവശമുണ്ട്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാൻ കാര്യം അറിയിച്ചിരുന്നു," ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
വിവാദങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം അലവലാതിത്തരങ്ങൾ വരുമെന്നും ഇതൊക്കെ താൻ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയുമായുള്ള വിവാദത്തിൽ ശ്രീലേഖ ഐപിഎസ് ഇടപെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ആരാണ് ഈ ശ്രീലേഖ' എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അവർ ബിജെപിക്കാരിയാണെന്നും കുശുമ്പുകൊണ്ട് പറയുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഭാര്യ 112-ൽ വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'വട്ടു മൂത്താൽ ആർക്കും അങ്ങനെ പരാതി പറയാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി. താനൊരു നല്ല പൊതുപ്രവർത്തകനാണോ എന്ന് ജനങ്ങൾക്കറിയാമെന്നും പ്രണയം ഒരു കുറ്റമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.