കാടിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യജീവന് ഭീഷണിയാവുമ്പോൾ
വയനാട്ടിൽ കഴിഞ്ഞ ഒരാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലുമാണ് കേരളീയ സമൂഹം . ഈ വർഷം വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഒൻപതാമത്തെയാളാണ് ഏറ്റവുമൊടുവിൽ കുറുവാദ്വീപിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരനായ വെള്ളച്ചാലിൽ പോൾ. കർണാടകയിൽ നിന്നെത്തിയ ബേലൂർ മഖ്‌ന എന്ന കാട്ടാനയുടെ ഭീഷണിയുള്ളതിനാൽ ഒരാഴ്ചയായി കുറുവാ ദ്വീപ് അടച്ചിട്ടിരിക്കുകയായിരുന്നു. സഞ്ചാരികളെ വഴിയിൽ തടഞ്ഞ് തിരിച്ചയയ്ക്കുന്ന ജോലിയിലായിരുന്ന പോൾ വനത്തിൽ നിന്ന് കാട്ടാനക്കൂട്ടം ഇറങ്ങുന്നതുകണ്ട് ഓടിയെങ്കിലും ഒരാന പിന്തുടർന്ന് ആക്രമിക്കുകയും ചവിട്ടുകയും ചെയ്തതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു .
നാട്ടിലുള്ള മനുഷ്യരെ കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ഓടിച്ചിട്ട് ആക്രമിച്ച് കൊല്ലുന്ന സ്ഥിതിയാണ് ഇവിടെയുള്ളത് . ബേലൂർ മഖ്‌നയെന്ന മോഴയാനയുടെ ചവിട്ടേറ്റ് അജീഷ് എന്ന കർഷകൻ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുന്ന ദിവസമാണ് പോളും കൊല്ലപ്പെട്ടത്. കാടിനോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല വയനാട്ടിൽ ഇപ്പോൾ വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്. അജീഷ്നെ കാട്ടാന പിന്തുടർന്ന് കൊലപ്പെടുത്തിയത് വീട്ടുവളപ്പിൽവെച്ച് ണ് . കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർവെച്ച് വിട്ട മോഴയാണ് അജീഷിന്റെ ജീവനെടുത്തത്. ജനങ്ങളുടെ പ്രതിഷേധം അതിര് വിടുന്നുണ്ടെങ്കിൽ അത് അവർക്ക് മറ്റൊരു മാർഗവും ഇല്ലാത്തത് കൊണ്ട് തന്നെയാണ് . ഭരണത്തിലിരിക്കുന്നവർ ജനത്തിന്റെ കണ്ണീര് കാണാതിരിക്കുന്നത് കൊണ്ടാണ് .
കാടില്ലാത്തിടത്തുപോലും കടുവയും പുലിയും ആനയുമൊക്കെ ഇറങ്ങി നാട്ടുകാരുടെ ജീവൻ കവരുന്ന സ്ഥിതിയാണ്. ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. മൃഗങ്ങളുടെ ജീവന്റെ വില പോലും മനുഷ്യനില്ലാത്ത സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നത് .
കേരളത്തില്‍ വയനാട്, മൂന്നാർ പോലെയുള്ള സ്ഥലങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമാണ്. ആന, പുലി, കടുവ തുടങ്ങിയവയുടെ സാന്നിധ്യം മനുഷ്യരുടെ ജീവൻ അപകടത്തിലാകുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍.
ഓരോ മരണം സംഭവിക്കുമ്പോഴും വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗങ്ങൾ വിളിച്ച് പ്രഖ്യാപനങ്ങൾ നടത്തുകയല്ലാതെ അത് നടപ്പാക്കാനൊന്നും ആരും മിനക്കെടാറില്ല.
വയനാട്ടിൽ വന്യമൃഗശല്യം തടയാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് വേണ്ടത്. ഇതിന് വേണ്ട പദ്ധതികൾക്ക് കേന്ദ്ര സഹായത്തോടെ രൂപം നൽകേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ്.
ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, പടയപ്പ, ചില്ലിക്കൊമ്പൻ തുടങ്ങിയ പേരുകളിലെ കൗതുകം കൊണ്ടാണ് ആളുകൾ കാട്ടാന ശല്യത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിക്കുന്നത് . അരികൊമ്പൻ തുടങ്ങിയ ആനകളുടെ പേരിൽ ഫാൻസ് ഗ്രൂപ്പുകൾ പോലുമുണ്ട് .എന്നാൽ ഇത്തരം ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർക്കേ അതിന്റെ നഷ്ടം അറിയുള്ളു .
കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഓരോ വർഷവും നൂറിലധികം ജീവനുകൾ നഷ്ടപ്പെടുന്നതായാണ് സംസ്ഥാന സർക്കാർ അടുത്തിടെ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നത് . 2016 -2023കാലത്ത് 909 പേർ കൊല്ലപ്പെട്ടപ്പോൾ, 7492 പേർക്ക് പരിക്കേൽക്കുകയും 68.43 കോടി രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു. 2022-23 ലെ സർക്കാർ കണക്കുകൾ പ്രകാരം 8873 വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 98 മരണങ്ങളിൽ 27 എണ്ണം കാട്ടാനയുടെ ആക്രമണം മൂലമാണ്. വയനാട്ടില്‍ കഴിഞ്ഞ ദിവസവും കടുവയുടെ ആക്രമണം ഉണ്ടായി, കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വീടിനു സമീപം കെട്ടിയിരുന്ന കാളയെ രാത്രിയിലാണ് ആക്രമിച്ചത്.
സ്വന്തം കൃഷി സ്ഥലത്ത് കൃഷി ചെയ്യാൻ പോലും മനുഷ്യർക്കിന്ന് സാധിക്കുന്നില്ല.
ഭൂ മാഫിയകള്‍ക്ക് ഇവിടെ വോട്ട് ബാങ്ക്ഉള്ളതിനാൽ വനം കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഒരു നടപടിയും മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് സത്യം.
വന്യജീവികളിൽനിന്നു മനുഷ്യരെ സംരക്ഷിക്കാൻ സർക്കാരുകളെയും കോടതികളെയും തടയുന്നത് 1972ലെ വന്യജീവിസംരക്ഷണ നിയമമാണ് . ഈ നിയമം ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു ഓർഡിനൻസിലൂടെയെങ്കിലും ഈ മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാവുന്നതല്ലേ . നിയമങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യേണ്ടതാണ് , അത് മനുഷ്യന്റെ ക്ഷേമത്തിന് കൂടിയാവണം.
വന്യജീവി ആക്രമണങ്ങളിൽ പരിക്കേറ്റ എത്രയോ മനുഷ്യരാണ് പരസഹായമില്ലാതെ ജീവിക്കാൻ പറ്റാത്ത നിലയിലായത്. വന്യജീവികൾ നശിപ്പിച്ച കൃഷിയിടങ്ങളിൽ എത്രയോ മനുഷ്യരുടെ കണ്ണീർ വീണിരിക്കുന്നു. ഇത്തരം ആക്രമണ്ങ്ങളുടെ ഇരകൾക്ക് ലഭിക്കുന്നനഷ്ടപരിഹാരതുകകൾ പരിമിതമാണ്, അത് കിട്ടാൻ വർഷങ്ങളായി കാത്തിരിക്കുന്നവരുണ്ട്.
വന്യജീവികളെ കാട്ടിൽ സംരക്ഷിക്കുന്നതിനുവേണ്ടി അനുവദിക്കുന്ന കോടികൾ ഫലം കാണാത്ത സ്ഥിതിയാണ് . ആന ചവിട്ടിയും കടുവ കടിച്ചുകീറിയും കൊല്ലപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ ഭയാനകമാണ് . നിലവിലുള്ള നിയമത്തിനപ്പുറം പോകാനാവാത്ത കോടതികളും മനുഷ്യരെ കൂടുതൽ നിസഹായരാക്കുന്നു. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനിടെ ആളുകൾ മരിച്ചുവീഴുകയാണ്.
കാട്ടിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കുറവ് വന്യമൃഗങ്ങളെ നാട്ടിലേക്ക് ആകർഷിക്കുന്നുണ്ട് .ആനകൾക്കും കടുവയ്ക്കും പുലിക്കുമൊക്കെ പണ്ടുണ്ടായിരുന്ന വിഹാരമേഖല വനം നശീകരണവും കാലാവസ്ഥ മാറ്റവുമെല്ലാംമൂലം ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു . അതുകൊണ്ടുതന്നെ അവയും ജീവിക്കാനാവശ്യമായ സാഹചര്യം തേടിയാണ് കാടിറങ്ങുന്നത്. ഇത്തരം ഘടകങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. എങ്കിലേ മനുഷ്യന് ഇവിടെ ജീവ ഭയമില്ലാതെ ജീവിക്കാനാകൂ .