പാസ്‌പോർട്ട് പൗരത്വ രേഖയല്ല
ഇന്ത്യന്‍ പാസ്‌പോർട്ട് പൗരത്വത്തിന് തെളിവല്ലെന്നും യാത്രാരേഖ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്തെ സാധാരണക്കാരിൽ വലിയ ആശങ്കയും അമ്പരപ്പുമാണ് സൃഷ്ടിക്കുന്നത് .വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) സൃഷ്ടിച്ച ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ ആശങ്കകള്‍ക്ക് വിവിധ മാനങ്ങളുണ്ട് .
പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്..
ഈ വിഷയത്തിൽ രാജ്യത്തെ ഉന്നത കോടതികൾ നൽകിയ വിധികൾ ശ്രദ്ധേയമാണ്. പാസ്സ്‌പോർട്ട് എന്നത് വിദേശത്തായിരിക്കുമ്പോൾ ഒരു വ്യക്തിക്ക് സ്വന്തം രാജ്യം നൽകുന്ന സംരക്ഷണത്തിന്റെ ഉറപ്പും, യാത്രാ അനുമതിയും മാത്രമാണ്. എന്നാൽ ഒരു വ്യക്തിയുടെ പൗരത്വത്തെക്കുറിച്ച് തർക്കമോ സംശയമോ ഉണ്ടാകുന്ന സാഹചര്യത്തിൽ, പാസ്സ്‌പോർട്ടിന്മേലല്ല, മറിച്ച് പൗരത്വ നിയമത്തിലെ വ്യവസ്ഥകൾക്കാണ് പ്രാബല്യം. പൗരത്വം എന്നത് ഒരു രാജ്യവുമായുള്ള നിയമപരവും വൈകാരികവുമായ പരമാധികാര ബന്ധമാണ്. അതിനെ വെറുമൊരു യാത്രാരേഖയുമായി സമീകരിക്കാൻ കഴിയില്ല
ഇതേസമയം ഒരു രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയോടെ നൽകുന്ന, ആഗോളതലത്തിൽ ഒരാളുടെ ദേശീയതയെ അടയാളപ്പെടുത്തുന്ന രേഖയ്ക്ക് സ്വന്തം നാട്ടിൽ പൗരത്വം തെളിയിക്കാനുള്ള ശേഷിയില്ല എന്ന് പറയുന്നത് പ്രായോഗികതലത്തിൽ വലിയൊരു വൈരുധ്യമാണ്.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കേന്ദ്രത്തിൽ അച്ചടിക്കുന്ന പാസ്‌പോർട്ട് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും, ഇന്ത്യക്കാർ തങ്ങളുടെ പൗരത്വത്തിന്റെ തെളിവായി പാസ്‌പോർട്ട് ചൂണ്ടിക്കാണിക്കുമ്പോൾ, അതിനെ അങ്ങനെ കണക്കാക്കാൻ കഴിയില്ലെന്ന് പറയുന്നതിൽ ആശങ്ക ഉയരുന്നത് സ്വാഭാവികം.
വിദേശയാത്രകൾക്കുള്ള യാത്രാരേഖ എന്നതിനപ്പുറം, ഇന്ത്യയിൽ പാസ്പോർട്ടിനെ ഒരു വ്യക്തിയുടെ ഏറ്റവും ആധികാരിക പൗരത്വ-വിലാസ രേഖയായാണ് പൊതുസമൂഹം കാണുന്നത്.
ഒരു വ്യക്തിക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് ഉണ്ട് എന്നതുമാത്രം അയാൾ ഇന്ത്യൻ പൗരനാണെന്ന് സ്ഥാപിക്കാനുള്ള അന്തിമ തെളിവല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പലപ്പോഴും പൊതുസമൂഹത്തിന് കഴിയാറില്ല.
ഇന്ത്യൻ പാസ്‌പോർട്ട് നിയമം അനുസരിച്ച്, ഒരു വ്യക്തിക്ക് പാസ്‌പോർട്ട് അനുവദിക്കുന്നത് അദ്ദേഹം ഇന്ത്യൻ പൗരനാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ പൗരത്വ നിയമം അനുശാസിക്കുന്ന പൗരത്വത്തിന്റെ കർശനമായ മാനദണ്ഡങ്ങൾ പരിശോധിക്കാനും തീരുമാനിക്കാനുമുള്ള അധികാരം പാസ്‌പോർട്ട് അതോറിറ്റിക്കല്ല, മറിച്ച് ആഭ്യന്തര മന്ത്രാലയത്തിനാണ്.
ഒരാൾ വ്യാജരേഖകൾ ചമച്ചോ തെറ്റായ വിവരങ്ങൾ നൽകിയോ പാസ്‌പോർട്ട് കൈക്കലാക്കിയിട്ടുണ്ടെങ്കിൽ, ആ രേഖയുള്ളതുകൊണ്ട് മാത്രം അയാൾക്ക് ഇന്ത്യൻ പൗരത്വം അവകാശപ്പെടാനാകില്ല. ഈയൊരു സാങ്കേതിക കാരണത്താലാണ് കോടതികൾ പാസ്‌പോർട്ടിനെ പൗരത്വത്തിന്റെ അന്തിമ രേഖയായി കാണാത്തത്.
നിയമപരമായ ഈ സൂക്ഷ്മതകൾ അംഗീകരിക്കുമ്പോൾ തന്നെ, ഇത് സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കാണാതെ പോകാനാകില്ല.
പാസ്പോര്‍ട്ട് നിയമം യാത്രാരേഖകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്; ഇന്ത്യന്‍ പൗരന്‍ ആരെന്ന് നിര്‍ണയിക്കുന്നത് 1955ലെ പൗരത്വ നിയമമാണ്; അതുകൊണ്ട് പാസ്സ്‌പോര്‍ട്ടിനെ പൗരത്വത്തിന്റെ തെളിവായി കാണാനാകില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. പൗരത്വ രേഖയല്ല, തിരിച്ചറിയല്‍ രേഖ മാത്രമാണ് ആധാറെന്ന് നേരത്തേ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയതാണ്.
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്റെ സുരക്ഷയും വ്യക്തിത്വവും ഉറപ്പാക്കുന്ന ഇതേ രേഖ, സ്വന്തം നാട്ടിലെ പൗരത്വ പരിശോധനകളിൽ അപ്രസക്തമാകുന്നത് ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് വഴിതുറക്കുന്നു