ദീപ്തി മേരി വർഗീസ് മേയറാകില്ല; മിനിമോളും ഷൈനി മാത്യുവും കൊച്ചി മേയര്‍ പദവി പങ്കിടും
കൊച്ചി: കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ച കൊച്ചി കോര്‍പ്പറേഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെതിരെ പടയൊരുക്കം. ദീപ്തി കൊച്ചി മേയര്‍ ആകില്ലെന്നാണ് റിപ്പോര്‍ട്ട്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെയാണ് ദീപ്തി പുറത്തായത്. മേയര്‍ സ്ഥാനം എ, ഐ ഗ്രൂപ്പുകള്‍ രണ്ടര വര്‍ഷം വീതം പങ്കിടാനാണ് കോണ്‍ഗ്രസില്‍ ധാരണ ഉണ്ടായതെന്നാണ് സൂചന.
അതനുസരിച്ച്, പാലാരിവട്ടം ഡിവിഷനില്‍ നിന്നും വിജയിച്ച വി കെ മിനിമോള്‍ ആദ്യ ടേം മേയറാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചി മേഖലയില്‍ നിന്നുള്ള ഷൈനി മാത്യുവിന് മേയര്‍ പദവി നല്‍കാനുമാണ് ധാരണയായിട്ടുള്ളത്. മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷയാണ് വി കെ മിനിമോള്‍. മേയര്‍ സ്ഥാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. വരാപ്പുഴ അതിരൂപതയുടെ അല്മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
മേയര്‍ പദവിയില്‍ തര്‍ക്കം വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. 19 പേര് ഷൈനി മാത്യുവിനെയും 17 പേര് വി കെ മിനിമോളെയും പിന്തുണച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ 42 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്.