ഡേറ്റ ചോർച്ചക്കേസിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ഹൈക്കോടതി; സർക്കാരിന് ആശ്വാസം
തിരുവനന്തപുരം: ഡേറ്റ ചേർച്ചക്കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ച് രണ്ട് സർക്കാർ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
ഇതൊരു സേവനമായി മാത്രമേ കാണാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. ഡിഎ വർധനവ്, ഡിഎ കുടിശിക തീർക്കൽ, വീട് നിർമാണത്തിനുള്ള അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങളെ കുറിച്ച് ജീവനക്കാരെ അറിയിക്കുന്നത് സർക്കാരിന്‍റെ സേവനങ്ങളിൽ ഉൾപ്പെട്ട കാര്യമാണ്. ഐടി മിഷന്‍റെ കൈവശമുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ മറ്റ് സ്വകാര്യ പിആർ എജൻസികൾക്കോ ചോർന്നിട്ടുണ്ടെന്ന ഹർജിക്കാരുടെ ആരോപണം കോടതി നിരാകരിച്ചു.ഐടി മിഷന്‍റെ പക്കലുള്ള വിവരങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ബൾക്ക് മെസേജ് അയക്കാൻ സർക്കാരിന് സ്വന്തമായി സംവിധാനമില്ലെന്ന ഹർജിക്കാരുടെ വാദം, ഐടി മിഷൻ ഉദ്യോഗസ്ഥർ കോടതിയിവൽ നേരിട്ടെത്തി സാങ്കേതികമായി വിശദീകരിച്ചു. ഇതോടെ ഹർജിക്കാരുടെ വാദം തള്ളി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലല്ല ഈ സന്ദേശങ്ങൾ അയച്ചതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. അനുകൂല വിധി വന്നതോടെ വയനാട് ദുരിതബാധിതരേ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് നന്ദി അറിയിച്ച് സന്ദേശങ്ങൾ അയക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിന് നിയമപരമായ ആനുകൂല്യം ലഭിച്ചിരിക്കുകയാണ്.