കേരള പി.എസ്.സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത്; കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

Jul 5, 2026 - 19:51
 0  5
കേരള പി.എസ്.സി ഉദ്യോഗാർഥികളെ നശിപ്പിക്കരുത്; കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

ത് മനുഷ്യരായാലൂം അവരുടെ പ്രവര്‍ത്തികളിലാണ് മഹത്വം വെളിപ്പെടുന്നത്. അധികാരത്തില്‍ വരുന്ന മന്ത്രിയാകട്ടെ, ഉദ്യോഗസ്ഥനാകട്ടെ ആ വ്യക്തിയുടെ  ക്രിയാത്മകമായ മനുഷ്യ പ്രയത്നവും  മാനുഷികതയുടെ ആര്‍ദ്രതയും കണ്ടിട്ടാണ് ഒരു ജനസേവകന്‍ എന്നറിയപ്പെടുന്നത്.

കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന അധികാര സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ആത്യാന്തികമായി, ധര്‍മ്മികമായി ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. അധികാരത്തില്‍ വരുന്നവര്‍ ആരോടും പക്ഷപാതം കാണിക്കില്ലെന്നും തുല്യനീതി പുലര്‍ത്തുമെന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ ആളെ നോക്കേണ്ട കോള് നോക്കി യാല്‍ മതി. അല്ലെങ്കില്‍ ഞമ്മടെ മതം ഞമ്മടെ പാര്‍ട്ടി. തുറന്ന മനസ്സോടെ, കണ്ണുകളോടെ മനുഷ്യരെ കാണാത്ത പെറ്റിബൂര്‍ഷ്വാകള്‍. വാക്കുകള്‍കൊണ്ട് കോട്ട കെട്ടാത്ത, പൊടിപ്പും തൊങ്ങലുമില്ലാത്ത ക്രാന്തദര്‍ശികളായ ഭരണകര്‍ത്താക്കള്‍ കേരളത്തിലുണ്ടാകുമോ?

കേരളത്തിലെ പിഎസ്സി യില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഇന്ന്    സംശയത്തിന്റെ കരിനിഴലിലാണ്. ആസൂത്രണ ബോര്‍ഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷയില്‍ 228 പേര് പരീക്ഷയെഴുതി. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന തസ്തികകളിലാണ് 2023-ല്‍ പരീക്ഷ നടന്നത്. അതില്‍ ഇടതു സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം നേടി. പരീക്ഷയില്‍ 10 ചോദ്യ ങ്ങള്‍ക്ക് മാര്‍ക്ക് ഇടുന്നതില്‍ പിഴവ് വരുത്തിയത് മാത്രമല്ല പരിശോധകര്‍ക്ക് കൊടുത്തതുമില്ല. എഴുതിയ ആര്‍ക്കും കൊടുത്തില്ല. വീണ്ടും മൂല്യ നിര്‍ണയം നടത്താനും എല്ലാം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉത്തര കടലാസ് നല്‍കാനും പി.എസ് സി തീരുമാനിച്ചു. ഈ കള്ളക്കളി പുറത്തായതോടെ മറ്റുള്ളവരുടെ കണ്ണില്‍പൊടിയിടാന്‍ ആഭ്യന്തര വിജിലന്‍സിനെകൊണ്ട് അന്വേ ഷിക്കാന്‍ തീരുമാനമായി.

ഇതുപോലുള്ള ക്രൂര കുറ്റകൃത്യങ്ങള്‍ അല്ലെങ്കില്‍ പിഎസ് സി യില്‍ നടന്ന അട്ടിമറി തട്ടിപ്പ് അന്വേഷിക്കേണ്ടത് കേരള പോലീസ് ആണോ? കുറെ കാലങ്ങളായി പി എസ് സിയില്‍ നടക്കുന്ന അഴിമതി, തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി തന്നെ വേണം. പി എസ് സി യില്‍ നടക്കുന്ന രാഷ്ട്രീയ നിയമനങ്ങള്‍ നിരോധിച്ചാല്‍ അഴിമതി കുറയും ഉദ്യോഗാര്‍ത്ഥികള്‍ അനീതിക്കെതിരെ നിയമപോരാട്ടം നടത്താന്‍ കോടതിയില്‍ പോകേണ്ട ആവശ്യവുമില്ല. പി.എസ്.സിയില്‍ നടക്കുന്ന പരീക്ഷകള്‍, നിയമനങ്ങള്‍ എന്തുകൊണ്ട് അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നില്ല?

മാര്‍ക്ക് ലിസ്റ്റില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരക്കടലാസില്‍ പകര്‍പ്പ് ആവശ്യപ്പെട്ടെ ങ്കിലും പി എസ് സി നല്‍കിയില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേ ക്ഷയും അവര്‍ ചവറ്റുകൊട്ടയില്‍ തള്ളി. ഒടുവിലവര്‍ വിവരാവകാശ കമ്മീഷനെ സമീപിക്കു മെന്ന് മനസ്സിലാക്കിയാണ് പാര്‍ട്ടിഭക്തരുടെ കൂട്ടു കെട്ട് പൊളിഞ്ഞത്. കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെ ദുരന്തവും ദുരവസ്ഥയുമാണിത്. മാത്രവുമല്ല അവരുടെ ബുദ്ധിപരമായ വികാസത്തെ ചൂഷണം ചെയ്യുകയും പി.എസ്.സിയുടെ പരിപാവനത്വം തകര്‍ത്തെറിയുകയും ചെയ്യുന്നു. ഇതെല്ലാം കാണുന്ന കേരളീയര്‍  ചുമട്ടുകഴുതകളോ അതോ കളിപ്പാവകളോ?

മുന്‍ കാലങ്ങളില്‍ ബുദ്ധമതത്തില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം സന്ന്യാസം വേണമെന്നതു പോലെ ഇന്ന് അറിവിന് വേണ്ടിയുള്ള വികാസത്തെക്കാള്‍, വൈജ്ഞാനിക സാംസ്‌കാരിക പഠനത്തേക്കാള്‍ വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുണ്ടാക്കി സാമൂഹിക നീതി, വിദ്യാര്‍ത്ഥി സംരക്ഷകരെന്ന് പേരില്‍ കുട്ടികളില്‍ ചേരിതിരിവുണ്ടാക്കി സമരാഭാസങ്ങള്‍ നടത്തി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കി വിദ്യാഭ്യാസത്തെ തകര്‍ക്കുന്നു. മാത്രവുമല്ല മയക്ക് മരുന്നും കഞ്ചാവും വിദ്യാലയങ്ങളില്‍ സുലഭമായി ലഭിക്കുന്നു. മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പരിശീലിപ്പിച്ചത് രാഷ്ട്ര പൗരന്മാരായിട്ടാണ്.

ഇന്നത്തെ നല്ലൊരു പറ്റം അധ്യാപകര്‍, ഭരണത്തിലുള്ളവര്‍ രാഷ്ട്രീയ സംഘടനകളുണ്ടാക്കി കുട്ടികളെ രാഷ്ട്രീയ പൗരന്മാരാക്കി അവരുടെ ഭാവി തുലയ്ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി കളുടെ ലക്ഷ്യം വിദ്യാര്‍ത്ഥികളുടെ, അധ്യാപകരുടെ, പിന്‍വാതില്‍ നിയമനം നേടിയവരുടെ വോട്ടുകള്‍ വേണം. ഈ വിഷയത്തില്‍ മാതാപിതാക്കള്‍പോലും വേണ്ടുന്ന ജാഗ്രത കാണിക്കുന്നില്ല. മുന്‍ കാലങ്ങളില്‍ ഒരധ്യാപകന് തന്റെ കുട്ടികളില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് എത്ര അധ്യാപകര്‍ക്ക് ആ പ്രതീക്ഷയുണ്ട്?

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് വീമ്പളക്കുന്നവരോടെ ഞാനൊന്ന് ചോദിക്കട്ടെ. വിദ്യാലയങ്ങളില്‍ ഇടിമുറി എന്നുണ്ടായി? ശാലീനവും അന്തസ്സുറ്റതുമായ പെരുമാറ്റമാണോ കുട്ടികളില്‍ നിന്ന് ലഭിക്കുന്നത്? ക്ലാസ്സില്‍ കയറാതെ നടന്നവന് പരീക്ഷകള്‍ പാസാക്കാന്‍ അദ്ധാപക സംഘടനകള്‍ ഒത്താശ ചെയ്യുന്നു. സര്‍ക്കാരാകട്ടെ പോലീസ് വകുപ്പടക്കം പലയിടത്തും രാഷ്ട്രീയ ക്രിമിനലുകളെ പിന്‍വാതിലുടെ നിയമിക്കുന്നു. ഇതിലൂടെ കഷ്ടപ്പെട്ട് പഠിച്ച വിദ്യാര്‍ത്ഥികളുടെ  ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. പത്തും പന്ത്രണ്ട് ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ നാട് വിട്ടുപോകാനുള്ള അന്തരീക്ഷം ആരാണുണ്ടാക്കിയത്? ഭരിക്കുന്ന സര്‍ക്കാരോ, പി എസ് സി കമ്മീഷനോ?  നമ്മുടെ ജ്ഞാനസമ്പാദനമേഖലയെ തകര്‍ക്കുന്നത് ആരാണ്? ഈ അധികാരക്കൊതിയന്മാരുടെ ഗൂഢതന്ത്രം കേരളത്തിലെ രക്ഷിതാക്കള്‍ എന്തുകൊണ്ട് തിരിച്ചറിയുന്നില്ല?

എത്രയോ വര്‍ഷങ്ങളായി ഇതെല്ലാം കണ്ട് മനംനൊന്ത് കഴിയുന്ന കുട്ടികള്‍, റാങ്ക് കിട്ടിയിട്ടും ഒരു  ജോലിക്കായി മുട്ടിലിഴയുന്ന ഉദ്യോഗാര്‍ഥികള്‍. ഇതിനൊക്കെ ആരാണ് ഉത്തരവാദികള്‍? ഉത്തരം ഒന്ന് മാത്രം. രാഷ്ട്രീയ വര്‍ഗ്ഗ വാഴ്ചയാണ് കേരളത്തില്‍ നടക്കുന്നത്. രാഷ്ട്രീയ നിയമനം നടത്തുന്ന പി.എസ്.സി അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് അവിടെയിരുന്ന് തട്ടിപ്പ് നടത്തു ന്നവരെ സംരക്ഷിക്കുന്ന സമീപനങ്ങളാണ് കാണുന്നത്. ഇത് ഇവിടെ മാത്രമല്ല ഭരണത്തിന്റെ തലപ്പത്തു് ഇരുന്നുകൊണ്ട് കലാ സാഹിത്യരംഗമടക്കം എല്ലാം മണ്ഡലങ്ങളിലും മടിശീല വീര്‍പ്പിക്കുക മാത്രമല്ല ജനാധിപത്യവാദികളെന്ന പേരില്‍ രാഷ്ട്രീയ അരാജകവാദികളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.

മാന്യതയുടെ മൂടുപടവും പുഞ്ചിരിയും കാപട്യമാര്‍ന്ന മിതത്വവുമല്ല വേണ്ടത് വിവേകപൂര്‍ണ്ണമായ മാറ്റങ്ങള്‍ വരുത്തി  സംശുദ്ധമായ ഒരു നവീകരണം എല്ലാം രംഗത്തും അനിവാര്യമാണ്. ഇല്ലെങ്കില്‍ ഈ ഭരണമെന്തിനാണ്? ആര്‍ക്ക് വേണ്ടി? കടമെടുത്തും കഷ്ടപ്പെട്ടും പഠിക്കുന്ന ഉദ്യോഗാ ര്‍ത്ഥികള്‍ക്ക് മാനസികമായ മുറിവുകള്‍ നല്‍കി മരണത്തിലെത്തിച്ചു് അവരുടെ അസ്ഥികൂടങ്ങള്‍ക്ക് മുകളിലിരുന്ന് ദീപം തെളിയിക്കരുത്.