ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ട്; വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ
കൊട്ടാരക്കര: തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് പ്രാധാന്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പ്രതികരിച്ചു.
ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു.
പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ. ആരോപണം ശരിയാണെങ്കിലും, അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണ്.ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്.അഴിമതി ചെയ്തിട്ടില്ല
പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ് റേ അവർക്ക് അറിയാം.വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കള്‍ ഉണ്ട്. ആരെയും അവിശ്വസിക്കാറില്ല അതാണ് പ്രശ്നം.
എൻഎസ്എസ് ജനറൽ സെക്രട്ടറി പിതൃതുല്യൻ. അച്ഛൻ മരിക്കുന്നതിനു മുൻപ് പറഞ്ഞത് സുകുമാരൻ നായർക്കൊപ്പം നിഴലായി നൽകണമെന്നാണ് .അദ്ദേഹം രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവയ്ക്കും. പത്തനാപുരം എൻഎസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണ്, താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രം.ആർ ശ്രീലേഖക്കെതിരെയും ഗണേഷ്‌കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല.
ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടും. വട്ട് മൂത്താൽ ആരും പരാതിപ്പെടും, എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആര്. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നത്.
തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളും മന്ത്രി തള്ളിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.