കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റു; ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെതിരെ പരാതി

Oct 26, 2025 - 11:18
 0  5
കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റു; ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെതിരെ പരാതി

തിരുവനന്തപുരം: കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനും ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പരാതി. വ്യവസായത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് മറിച്ചു വിറ്റത്. അഭിഭാഷകന്‍ കെ എന്‍ ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കര്‍ണാടക ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.

 കര്‍ണാടക സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ഭൂമിയാണ് രാജീവിന്റെ കമ്പനി മറിച്ചുവിറ്റത്. ഭൂമി അനുവദിച്ചത് ബി പി എല്ലിന് ഫാക്ടറി നിര്‍മിക്കാനായിരുന്നു. എന്നാല്‍ ഒന്നും തുടങ്ങാതെ ഭൂമി മറിച്ച് വില്‍ക്കുകയായിരുന്നു. 313.9 കോടി രൂപയുടെ ഭൂമിയാണ് ആകെ വിറ്റത്. ഇതില്‍ 175 ഏക്കര്‍ കൃഷി ഭൂമിയാണ്. ഇടപാടില്‍ എസ് ഐ ടി അന്വേഷണം നടത്തണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും ജഗദീഷ് പരാതിയില്‍ ആവശ്യപ്പെട്ടു. തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ജഗദീഷ് പറഞ്ഞു.

ഭൂമി കുംഭകോണത്തില്‍ രാജീവ് ചന്ദ്രശേഖറും ഭാര്യ അഞ്ജലിയും ഭാര്യാപിതാവ് അജിത് ഗോപാല്‍ നമ്പ്യാരും ആരോപണ വിധേയരാണെന്ന് പരാതിക്കാരനായ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാര്‍ പറഞ്ഞു. ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെ ഐ എ ഡി ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡ്)യില്‍ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി. 1994ല്‍രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെ ഐ എ ഡി ബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. ബിപിഎല്‍ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടര്‍മാരാണ്. കെ ഐ എ ഡി ബി കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം പ്ലാന്‍ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും പറഞ്ഞു.

എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവര്‍ വെച്ചിട്ടില്ല. പദ്ധതി പ്രകാരം അവര്‍ ആറു കോടി നിക്ഷേപം നടത്തി. 2009ല്‍ ഇത് മാരുതി കമ്പനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് മറിച്ചു വിറ്റു എന്നാണ് ജഗദേഷ് കുമാര്‍ പറയുന്നത്.