രാജ്യവ്യാപക വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം; നടപടി ആരംഭിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നിർദ്ദേശം

ബീഹാറിന് പിന്നാലെ രാജ്യവ്യാപകമായി വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. ജനുവരി ഒന്നിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് ആവശ്യമായ നിർദ്ദേശം നൽകി.
ജൂൺ 24-ലെ തീരുമാനം അനുസരിച്ച് പ്രത്യേകമായാണ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം. ഇതിനാവശ്യമായ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം ഉടൻ ആരംഭിക്കണം എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം