ജനഗണമനയ്ക്ക് തുല്യം : വന്ദേമാതരം ഭേദഗതി ബിൽ ലോക്സഭയും പാസാക്കി; അനാദരവിന് മൂന്നുവർഷം വരെ തടവ്

Jul 30, 2026 - 17:15
 0  4
ജനഗണമനയ്ക്ക് തുല്യം : വന്ദേമാതരം ഭേദഗതി ബിൽ ലോക്സഭയും പാസാക്കി; അനാദരവിന് മൂന്നുവർഷം വരെ തടവ്

വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി നൽകുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. ഈ ബിൽ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഡി.എം.കെ എം.പി കനിമൊഴി കുറ്റപ്പെടുത്തി.

ബിൽ അവതരണവേളയിൽ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്കെതിരെ ലോക്സഭയിൽ പ്രതിപക്ഷം മുദ്രവാക്യം മുഴക്കി. പ്രതിപക്ഷ ബഹളങ്ങൾക്കിടയിലാണ് ബിൽ പാസാക്കിയത്. വന്ദേമാതരത്തെ അപമാനിച്ചാൽ ജനഗണമനയ്ക്ക് ബാധകമായതുപോലെ മൂന്നുവർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ ഈ ബിൽ ജൂലൈ 29 – ന് പാസാക്കിയിരുന്നു. ഇതിനുപിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതിനിടെ, ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പൊതുപരീക്ഷ ഭേദഗതി ബിൽ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ പോര് രൂക്ഷമായി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ചോദിച്ചുവാങ്ങാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. സർവകലാശാലകളെ കാവിവത്കരിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 ചർച്ചയ്ക്കിടെ മനുസ്മൃതിയുമായി ബന്ധപ്പെട്ട് ഖാർഗെ നടത്തിയ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം ശക്തമായി രംഗത്തുവന്നു. ഈ പരാമർശങ്ങൾ സഭ രേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് രാജ്യസഭ അധ്യക്ഷൻ വ്യക്തമാക്കി.