മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് മാത്യു കുഴല്‍നാടന്‍

മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് മാത്യു കുഴല്‍നാടന്‍

കൊച്ചി: മാസപ്പടി വിവാദത്തില്‍ വീണാ വിജയനെതിരായ ആരോപണങ്ങളിലുറച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. നികുതിയടച്ചോ എന്നല്ല, മാസപ്പടി വാങ്ങിയോ എന്നതാണ് വിഷയമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് വീണയ്ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ ആവര്‍ത്തിച്ച് പറഞ്ഞു. വീണ വിജയന്‍ ജിഎസ്ടി അടച്ചുവെന്ന് വ്യക്തമാക്കിയ ധനവകുപ്പ് എന്നാല്‍ കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ തെറ്റിദ്ധരിപ്പിച്ച ധനമന്ത്രിയും ധനവകുപ്പും മാപ്പ് പറയണം. ധനവകുപ്പിന്റേത് കത്തല്ല, കാപ്‌സ്യൂള്‍ ആണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

മന്ത്രിക്ക് നല്‍കിയ കത്തില്‍ വീണ കൂടി വാങ്ങിയ 1.72 കോടിയെപ്പറ്റി കൃത്യമായി ചോദിച്ചിട്ടുണ്ട്. പിണറായിയുടെ കുടുംബം നടത്തിയ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണ് ധനവകുപ്പിന്റെ കത്ത്. സിഎംആര്‍എല്ലിലേത് പോലെ സാന്റാമോണിക്കയിലും ജിഎസ്ടി ഇന്റലിജന്‍സ് ക്രമക്കേട് കണ്ടെത്തി. എന്നാല്‍ വീണ വിജയന്റെ കമ്പിനി ബന്ധം പുറത്തുവന്നപ്പോള്‍ അന്വേഷണം നിലച്ചു. വീണയ്ക്ക് താന്‍ ആരോപിക്കുന്നതിന് മുന്‍പ് ജിഎസ്ടി രജിസ്‌ട്രേഷനോ അതിനുമുമ്പ് സര്‍വീസ് ടാക്‌സോ ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ തിരുത്താമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.