ഇന്ത്യ നരകക്കുഴിയല്ല, മഹത്തായ രാജ്യം; വിവാദത്തിനിടെ തിരുത്തി ട്രംപ്
ന്യൂഡൽഹി : ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസിൽ വന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവന സമൂഹമാധ്യമത്തിൽ പങ്കുവച്ച് മണിക്കൂറുകൾക്കകം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരുത്തി. 'ഇന്ത്യ ഒരു മികച്ച രാജ്യമാണെന്നും തന്റെ നല്ല സുഹൃത്താണ് രാജ്യം ഭരിക്കുന്നതെന്നും ട്രംപ് വിശ്വസിക്കുന്നു' എന്ന സന്ദേശം പുറത്തുവിട്ട് യുഎസ് എംബസി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു.
അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമായിരുന്നു ട്രംപ് പങ്കുവച്ചത്.
‘ഗർഭത്തിന്റെ 9–ാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽസാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്’ തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമർശങ്ങൾ.
ഇന്ത്യയെക്കുറിച്ചുള്ള അധിക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഭവം ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന്, ‘ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാൾ നയിക്കുന്ന മഹത്തായ രാജ്യമാണ്’ എന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. എവിടെവച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടില്ല.
വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് മോദി ആരെയാണ് ഭയക്കുന്നതെന്നും 140 കോടി ജനങ്ങളുടെ രോഷത്തിന് മറുപടി പറയാൻ അദ്ദേഹത്തിന് സമയം കിട്ടുമെന്നാണ് കരുതുന്നതെന്നും പ്രസ്താവിച്ചു.