ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം; 8 എംപിമാർക്ക് സസ്‌പെൻഷൻ

Feb 3, 2026 - 14:05
 0  3
ലോക്‌സഭയിലെ പ്രതിപക്ഷ ബഹളം;  8 എംപിമാർക്ക് സസ്‌പെൻഷൻ

ഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ട് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തു. 

മുൻ കരസേന മേധാവി എം എം നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് ലോക്‌സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കേരളത്തിൽനിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് പുറമേ, അമരീന്ദർ സിങ്, രാജാ വാറിങ്, മാണിക്കം ടാഗോർ, ഗുർജീത് സിങ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എം പിമാർ. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് 8 എംപിമാരും പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.

എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ ഭാഗങ്ങൾ ഉദ്ധരിച്ച് ഒരു ലേഖനം സഭയിൽ വായിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച രേഖകൾ താൻ സാക്ഷ്യപ്പെടുത്തിയതാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചെങ്കിലും, ഇത് പരിശോധനയ്ക്കായി സമർപ്പിക്കാനാണ് സ്പീക്കറുടെ പാനലിലുണ്ടായിരുന്ന പ്രസാദ് തെന്നെട്ടി നിർദ്ദേശിച്ചത്.

ലോക്‌സഭ പ്രക്ഷുബ്ധമായതോടെ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി പേപ്പറുകൾ കീറി സ്പീക്കറുടെ ഇരിപ്പിടത്തിന് നേരെ എറിയുകയിരുന്നു. എംപിമാർ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും പ്രതിഷേധം ഉയർത്തി. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ സഭ പ്രമേയം പാസാക്കുകയായിരുന്നു.