കെ ആർ മീരയുടെ കലാച്ചി, ഒരു കാലത്തിന്റെ കുറ്റസാക്ഷ്യം
ലീലാമ്മ തോമസ്, ബോട്സ്വാന
ഞാൻ ഇന്ന് കണ്ടു. എത്രയോ ഗൗരവമുള്ള നോവലുകൾ എഴുതിയ K. R. Meeraയുടെ കലാച്ചിയ്ക്കു വായനക്കാർ ഏറെയുണ്ട്. അതെ അത് ബോട്സ്വാന വരെയും എത്തി. അങ്ങനെ ബോട്സ്വാനയിലെ മലയാള വായനാലോകവും ഒരുതരം വായനാ ബാധിത പ്രദേശമായി. മുഖ്യമന്ത്രിയെ വാരിക്കോരി പുകഴ്താൻ കുതിച്ചു ചെന്ന നിമിഷത്തിൽ ഒറ്റ നിമിഷം ബോധ്യമായി ഇത് ഒരാളുടെ വ്യക്തിഗത വീഴ്ചയല്ല, ഇത് കലിയുഗത്തിന്റെ പൊതു ദൃശ്യമാണ്. ഭൂമിയിൽ നടക്കുന്നതല്ലേ എഴുത്തിലും നടക്കൂ. സാഹിത്യം ശുദ്ധിയുടെ ആകാശത്തിൽ നിന്ന് വീഴുന്ന ദൈവിക മഞ്ഞുതുള്ളിയല്ല, കാലത്തിന്റെ ചെളി അത് വഹിക്കും, അല്ലെങ്കിൽ അത് തന്നെ ചെളിയാകും.
ഇനി വരുന്ന കാലത്ത് വായിക്കാൻ ആളില്ല. എഴുതാൻ ആളുണ്ടാകും. എഴുത്ത് ഒരു അവാർഡ് അപേക്ഷയാകും. എല്ലാവർക്കും തങ്ങളെ ഭരിക്കുന്ന പാർട്ടിയുടെ മുതിർന്ന കൈകളിൽ നിന്ന് ബഹുമതികൾ വാരിക്കോരി ലഭിക്കും. ഭാഷയെ രക്ഷിക്കുമെന്ന പേരിൽ ഭാഷകളെ തമ്മിൽ തല്ലിക്കും. സാംസ്കാരിക സംരക്ഷണത്തിന്റെ പേരിൽ വിദ്വേഷം ശാസ്ത്രീകരിക്കും. ഭാഷാപ്രവാഹത്തിന്റെ പേരിൽ ഭിന്നതകൾക്ക് നീതികൂട് തീർക്കും. ഇതെല്ലാം ഒടുവിൽ പ്രകൃതിയുടെ പേരിൽ തന്നെ നമ്മിലേക്ക് മടങ്ങിവരും പ്രളയമായി, വരൾച്ചയായി, അല്ലെങ്കിൽ ഭീതിജനകമായ മൗനമായി. കാരണം വാക്കുകൾ വിറ്റുപോകുന്ന കാലത്ത് സത്യം വായിക്കപ്പെടുന്നില്ല. അത് തള്ളപ്പെടുകയാണ്.