വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രതി അര്‍ജുനെ വെറുതെ വിട്ടു

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രതി അര്‍ജുനെ വെറുതെ വിട്ടു

ടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കേസില്‍ ഒരു കുറ്റം പോലും തെളിയിക്കാൻ കഴിയാഞ്ഞതോടെയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടത്.

കേസില്‍ അര്‍ജുന് നിരപരാധിയാണെന്നും അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ചപറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും അര്‍ജുന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ കോടതിയില്‍ പ്രതിഷേധിച്ചു. വിധി കേട്ട് പൊട്ടിക്കരഞ്ഞ കുട്ടിയുടെ മുത്തശിയും ബന്ധുക്കളും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ആവര്‍ത്തിച്ചു. കേസില്‍ നീതി ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ 6 വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ സംശയം എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിയുകയായിരുന്നു.

തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിടെ ബോധരഹിതയായ കുഞ്ഞിനെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

മൂന്ന് വയസ് മുതല്‍ കുഞ്ഞിനെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനമെന്നും പോലീസ് പറഞ്ഞിരുന്നു. കേസില്‍ 2021 സെപ്തംബര്‍ 21 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിരുന്നു.