അതിജീവനത്തിന്റെ രാജകുമാരൻ 'പാറ്റ': ലീലാമ്മതോമസ്, ബോട്സ്വാന

May 26, 2026 - 12:45
 0  9
അതിജീവനത്തിന്റെ രാജകുമാരൻ 'പാറ്റ': ലീലാമ്മതോമസ്, ബോട്സ്വാന

“പാറ്റ” (ആഫ്രിക്കൻ യുദ്ധചരിത്രം)

ത്
ഒരു ജീവിയെക്കുറിച്ചല്ല.

ഇത്
ഒരു ഭൂഖണ്ഡത്തിന്റെ
അവസാനമില്ലാത്ത
ശ്വാസത്തെക്കുറിച്ചാണ്.

ശേഷിപ്പിന്റെ
ഒരു തുള്ളിക്കായി
പാറ്റയെ പൊരിച്ചു തിന്നാൻ
മനുഷ്യനെ പഠിപ്പിച്ചത്
പാചകക്കുറിപ്പല്ല,
പട്ടിണിയാണ്.

അതുതന്നെയാണ്
ആഫ്രിക്കയുടെ
ആദ്യ യുദ്ധപാഠം.

ഒരടി വീണാൽ,
അത് അടിമത്തം.

രണ്ടടി വീണാൽ,
അത് ചരിത്രം.

മൂന്നാമത്തെ അടിയിൽ,

പാറ്റ കുതിക്കുന്നു.

തല മുറിഞ്ഞാലും
ശ്വാസം മുടങ്ങാത്ത
ഒരു ശരീരം.

വശങ്ങളിലെ
സൂക്ഷ്മ വാതിലുകൾ,

കോളനിയൽ ശക്തികൾ
ഒരിക്കലും
കണ്ടിട്ടില്ല.

നാല്പത് മിനിറ്റ്
ശ്വാസം അടക്കി പിടിക്കുന്നത്
ജീവശാസ്ത്രമല്ല.

അത്
തോക്കിന്റെ നിഴലിൽ
മിണ്ടാതിരിക്കാൻ
പഠിച്ച
ഒരു ഭൂഖണ്ഡത്തിന്റെ
ദീർഘകാല അഭ്യാസമാണ്.

വെള്ളത്തിനടിയിൽ
ജീവിക്കുന്ന പാറ്റ,
കടലിൽ തള്ളിയിട്ട
അടിമക്കപ്പലുകളുടെ
ഓർമ്മയാണ്.

ഫ്രഞ്ച് തോക്കുകൾ
അൾജീരിയൻ മലനിരകളിൽ
മിന്നിയപ്പോൾ,

Algerian War of ഇൻഡിപ്പെൻഡൻസ്

പാറ്റ പാറയുടെ
പിളർച്ചയിൽ
ഒളിച്ചിരുന്നു.

വെടിയുണ്ടകൾ
ക്ഷീണിച്ചു.
പതാകകൾ മാറി. 
പാറ്റബാക്കിയായി.

കെനിയയിൽ
വനങ്ങൾ
കത്തിയപ്പോൾ,
Mau Mau Uprising
പാറ്റ
മണ്ണിനടിയിൽ
ജീവിച്ചു.

വെടിയുണ്ടകൾ
മൗനമായി.
വംശനാശം പരാജയമായി.

കോംഗോയിൽ
Patrice Lumumba
വെടിയേറ്റ് വീണപ്പോൾ,
അവന്റെ രക്തത്തിൽ
ഒരു പാറ്റ നടന്നു.

കാരണം കേൾക്കൂ

നേതാക്കളെ കൊല്ലാം.
പക്ഷേ അതിജീവനത്തെ
കൊല്ലാൻ കഴിയില്ല.

ദക്ഷിണാഫ്രിക്കയിൽ
ജയിൽ മതിലുകൾ
ഉയർന്നപ്പോൾ,
Nelson Mandela
പാറ്റ
സമയത്തെ
കാത്തിരുന്നു.

ഇരുപത്തേഴു വർഷം.

ഒരു പാറ്റയുടെ
ശ്വാസമടക്കൽ.

ബർക്കിനാ ഫാസോയിൽ
Thomas Sankara
വെടിയേറ്റ് വീണപ്പോൾ,
പാറ്റ വിപ്ലവത്തിന്റെ
ചിലന്തിവല പിളർത്തി.

വെടിയുണ്ടകൾ
ചരിത്രമാകും.
പാറ്റ ഭാവിയാകും.

ഇന്ന്
ആഫ്രിക്കൻ പുരുഷൻ
ഒരു പാറ്റയാണ്.

അവനെ
വെടിവെക്കാം.
പട്ടിണിയിലാക്കാം.
കടലിൽ തള്ളാം.
ജയിൽ നിറക്കാം.

പക്ഷേ അവനെ
ഇല്ലാതാക്കാൻ
കഴിയില്ല.

ശേഷിപ്പിൽ നിന്ന്
ജീവിതം പണിയും.
ചീഞ്ഞ മണ്ണിൽ നിന്ന്
ഭാവി വളർത്തും.

തിരിച്ചടി അവന്റെ
ആയുധമല്ല.

അതിജീവനം അവന്റെ
യുദ്ധമാണ്.

അവനറിയാം
അതിജീവനം
ഒരു ജീവശാസ്ത്രമല്ല.

അത്
ഒരു യുദ്ധചരിത്രമാണ്.
ഒരു ഭൂഖണ്ഡത്തിന്റെ
നിഷേധമാണ്.

ഒരു പാറ്റയുടെ
ജയഗാഥയാണ്.

അല്ലെങ്കിൽ…
നമ്മൾ ജീവിച്ചിരിപ്പിന്റെ
തന്നെ കവിത.