നടൻ സലിം കുമാർ അന്തരിച്ചു
മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം വെല്ലുവിളികൾ നേരിട്ടിരുന്നു.
മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ കലാകാരനായിരുന്നു സലിം കുമാർ. 1990കളുടെ പകുതിയോടെ സിനിമയിൽ മുഖം കാണിച്ചു തുടങ്ങിയ അദ്ദേഹം രണ്ടായിരത്തിനു ശേഷം മലയാളികൾക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്.
2010ൽ ആദാമിന്‍റെ മകൻ അബു എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അച്ഛനുറങ്ങാത്ത് വീട് (2005) എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും, അയാളും ഞാനും തമ്മിൽ (2013) എന്ന ചിത്രത്തിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരവും നേടി. 2013ൽ മികച്ച നടനുള്ള ടെലിവിഷന്‍ പുരസ്കാരവും സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം, 2016ൽ കറുത്ത ജൂതൻ എന്ന സിനിമയിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.
1969 ഒക്റ്റോബർ ഒമ്പതിന് വടക്കൻ പറവൂർ ചിറ്റാറ്റുകരയിലാണ് സലിം കുമാർ ജനിച്ചത്. അച്ഛൻ ഗംഗാധരനൻ, അമ്മ കൗസല്യ. മാല്യങ്കര എസ്എൻഎം കോളെജിലും എറണാകുളം മാഹാരാജാസ് കോളെജിലുമായിരുന്നു വിദ്യാഭ്യാസം. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മൂന്നു തവണ തുടർച്ചയായി മിമിക്രിയിൽ ജേതാവായിരുന്നു.
കലോത്സവ വേദികളിൽ നിന്ന് കൊച്ചിൻ കലാഭവന്‍റെയും സാഗറിന്‍റെയും വേദികളിൽ സജീവമായ സലിം കുമാറിന്‍റെ സിനിമാ പ്രവേശം, ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു. സുനിതയെ വിവാഹം കഴിച്ചതിന്‍റെ പിറ്റേന്നാണ് ആദ്യ സിനിമയിൽ അവസരം കിട്ടുന്നത്, 1996ൽ. ചന്തു, ആരോമൽ എന്നിവരാണ് സലിം കുമാർ - സുനിത ദമ്പതികളുടെ മക്കൾ.
2000ൽ റിലീസായ തെങ്കാശിപ്പട്ടണത്തിലൂടെയാണ് സലിം കുമാർ തിരക്കേറിയ നടനായി മാറുന്നത്. കല്യാണരാമൻ, സിഐഡി മൂസ, തിളക്കം, മീശ മാധവൻ, പുലിവാൽ കല്യാണം, മായാവി, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അവിസ്മരണീയമായി. തമിഴും ഒഡിയയും അടക്കം മുന്നൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കമ്പാർട്ട്മെന്‍റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു.