മണ്ഡല പുനർനിർണയം: തമിഴ്നാടിനെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് സ്റ്റാലിൻ; നാളെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം
ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ തമിഴ്നാടിനെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം നടത്താനും സ്റ്റാലിൻ ആഹ്വാനം ചെയ്തു. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്താനാണ് സ്റ്റാലിൻ്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ എംപിമാർ നാളെ പാർലമെന്റിൽ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപി തീ കൊണ്ട് കളിക്കുകയാണ്. ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണ്. ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയതിന് ദക്ഷിണേന്ത്യയെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനർനിർണ്ണയ ഭേദഗതി ബിൽ തമിഴ്‌നാടിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും മേൽ ചുമത്തിയ "ചരിത്രപരമായ വലിയ അനീതിണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ സ്റ്റാലിൻ കുറ്റപ്പെടുത്തി.
തമിഴ്‌നാടിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും പിൻവാങ്ങുകയും ചെയ്താൽ കേന്ദ്ര സർക്കാർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അതിന് കനത്ത വില നൽകേണ്ടിവരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലും എല്ലാറ്റിനുമുപരി ഒരു ആത്മാഭിമാനമുള്ള തമിഴൻ എന്ന നിലയിലും ഞാൻ വീണ്ടും മുന്നറിയിപ്പ് നൽകുന്നുവെന്ന് പറഞ്ഞാണ് സ്റ്റാലിൻ എക്സ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.