പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചു

Jul 30, 2026 - 09:48
 0  3
പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് ക്ലീൻ ചിറ്റ്. ആരോപണങ്ങളിൽ കഴമ്പില്ലെന്നും തെളിവുകൾ കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി ഭവന നിർമാണ പദ്ധതിക്കായി വിദേശത്തുനിന്ന് അനധികൃതമായി പണം പിരിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന വഴിയാണ് പദ്ധതിയിലേക്ക് പണം എത്തിയത്. ഈ സാമ്പത്തിക ഇടപാടുകളിൽ വി.ഡി സതീശന് യാതൊരുവിധ പങ്കും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ രണ്ട് തവണയാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ആദ്യഘട്ടത്തിൽ തന്നെ യാതൊരുവിധ തെളിവും ഇല്ലെന്ന് കണ്ട് അന്വേഷണ സംഘം ആരോപണങ്ങൾ തള്ളിക്കളഞ്ഞതാണ്. എന്നാൽ, എൽഡിഎഫ് ഭരണകാലത്ത് ഈ കേസ് വീണ്ടും കുത്തിപ്പൊക്കുകയും അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് വീണ്ടും വിശദമായ അന്വേഷണം നടത്തിയത്. ഈ തുടരന്വേഷണത്തിലും ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു.

 കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച് വിദേശ രാജ്യങ്ങളിൽ പോയി പണപ്പിരിവ് നടത്തിയെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കഴിഞ്ഞ സർക്കാർ കേസെടുക്കാൻ അനുമതി നൽകിയത്.

എന്നാൽ, മണപ്പാട്ട് ഫൗണ്ടേഷൻ്റെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്താനായില്ല. പദ്ധതിക്കായി വിദേശത്ത് നിന്ന് നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും, നിയമപരമായ മാർഗങ്ങളിലൂടെയാണ് ഫൗണ്ടേഷൻ്റെ അക്കൗണ്ടിലേക്ക് തുക വന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് വർഷങ്ങൾ നീണ്ട രാഷ്ട്രീയ വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് അന്വേഷണ ഏജൻസി ക്ലീൻ ചിറ്റ് നൽകിയത്.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച വി.ഡി സതീശനെ നിശബ്ദനാക്കാൻ ലക്ഷ്യമിട്ടായിരുന്നു പുനർജനി കേസ് കൊണ്ടുവന്നതെന്ന വാദമാണ് ഇതോടെ ശരിവയ്ക്കപ്പെടുന്നത്. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച അന്തിമ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതോടെ, തുടർനടപടികൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി