അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് തിരിച്ചടി. എം അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളി. കോടതി നേരിട്ട് പരാതിക്കാരൻ നാഗരാജിന്‍റെ മൊഴി രേഖപ്പെടുത്തും.
വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ എംഎല്‍എ പി വി അന്‍വറും വിഷയം ഉന്നയിച്ചിരുന്നു. 1994 മുതല്‍ 2025 വരെയുള്ള വാര്‍ഷിക ആസ്തി സ്റ്റേറ്റ്‌മെന്റും ഇന്‍കം ടാക്‌സ് റിട്ടേണുകളും ശേഖരിക്കാതെയുള്ള അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്ന് പരാതിക്കാരനായ നാഗരാജ് ഉന്നയിച്ചു
എഡിജിപി എം ആര്‍ അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി അവിടെ ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഓഗസ്ത് 30 ന് നാഗരാജിനെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴിയെടുക്കും. അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.