എം.ആര്‍. അജിത് കുമാർ ബെവ്കോ എംഡി; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

Mar 14, 2026 - 15:38
 0  4
എം.ആര്‍. അജിത് കുമാർ  ബെവ്കോ എംഡി;  ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കിയ എംആർ അജിത് കുമാർ ഐപിഎസിനെ സംസ്ഥാന സർക്കാർ ബെവ്കോ എംഡി യായി നിയമിച്ചു. നിലവിലെ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി ഐപിഎസിനെ ട്രാഫിക് ഐജിയായും നിയമിച്ചു. എക്സൈസ് കമ്മീഷണറായിരിക്കെ ബെവ്കോ ചെയർമാൻ്റെ ചുമതല അജിത് കുമാർ വഹിച്ചിരുന്നു.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവിനെ തുടർന്നാണ് എംആർ അജിത് കുമാറിന് എക്സൈസ് കമ്മീഷണർ സ്ഥാനം നഷ്ടമായത്. ഐഎഎസ് ഓഫീസേഴ്സ് നൽകിയ ഹർജിയിൽ കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നായിരുന്നു ട്രൈബ്യൂണലിൻ്റെ ഉത്തരവ്.

1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ എംആർ അജിത് കുമാർ നേരത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരുന്നു. എന്നാൽ വിവിധ വിവാദങ്ങളെ തുടർന്ന് എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റിയിരുന്നു. പിന്നീട് ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്. ഇതിന് ശേഷം, അജിത് കുമാറിനെ ബെവ്‌കോ ചെയർമാനായും സർക്കാർ നിയമിച്ചു. കോർപറേഷന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ ആർട്ടിക്കിൾ 20 പ്രകാരമായിരുന്നു നിയമനം. അതുവരെ ഹർഷിത അട്ടല്ലൂരി ചെയർമാൻ്റെയും എംഡിയുടെയും ചുമതല വഹിച്ചിരുന്നു.

2002 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഹർഷിത അട്ടല്ലൂരി 2024ലാണ് ബെവ്കോയുടെ ചെയർമാൻ ആൻ്റ് എംഡി സ്ഥാനത്ത് നിയമിതയായത്. ബെവ്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ എംഡിയാണ് ഹർഷിത അട്ടല്ലൂരി. എംഡിയായിരുന്ന യോഗേഷ് ഗുപ്‌ത വിജിലൻസ് ഡയറക്‌ടറാകുന്ന ഒഴിവിലേക്കായിരുന്നു സർക്കാർ ഹർഷിത അട്ടല്ലൂരിയെ നിയമിച്ചത്. ഇൻ്റലിജൻസിലും വിജിലൻസിലും പോലീസ് ഹെഡ്ക്വാർട്ടേഴ്സിലും ദക്ഷിണ മേഖലയിലും ഹർഷിത ഐജിയായി പ്രവർത്തിച്ചിട്ടുണ്ട്.