വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ കണ്ടെത്തി

അലാസ്ക: വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ ഷെയ്ക് ഹസൻ ഖാനെയും കൂടെയുള്ള തമിഴ്നാട് സ്വദേശിയെയും കണ്ടെത്തി. മലയാളി പർവതാരോഹകനാണ് ഷെയ്ക് ഹസൻ ഖാൻ. ഇരുവരെയും സുരക്ഷിതമായി താഴെയെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു.
ഷെയ്ക് ഹസൻ ഖാനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ദെനാലി പർവതത്തിൽ കുടുങ്ങിയ ഷെയ്ക് ഹസൻ ഖാനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഡോ. ശശി തരൂർ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
ഇന്ത്യൻ സൈന്യത്തെ ഓപ്പറേഷൻ സിന്ദൂറിന് അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യവുമായി പോകുന്നതിന് ഇടയിലാണ് കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന്റെ 17000 അടി മുകളിൽ ഉള്ള ബേസ് ക്യാംപിലാണ് നിലവിൽ ഷെയ്ക് ഹസൻ ഖാൻ ഉള്ളത്. എവറസ്റ്റ് കൊടുമുടിയുൾപ്പെടെ കീഴടക്കിയ ഷെയ്ക് ഹസൻ ഖാൻ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസറാണ്.