'കേരളത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം ബിജെപിയും യുഡിഎഫും തമ്മിൽ, എൽഡിഎഫ് അപ്രസക്തം';രാജീവ് ചന്ദ്രശേഖർ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ എൻ ഡി എ അല്ലെങ്കിൽ യു ഡി എഫ്. സംസ്ഥാനത്ത് എൽ ഡി എഫ് അപ്രസക്തമായി, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വികസനത്തിന്റെയും സുരക്ഷയുടെയും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെയും കാര്യത്തിൽ മലയാളികളുടെ മുന്നിൽ ഒരേയൊരു വഴി മാത്രമാണുള്ളത്,അത് ബി ജെ പിയാണ്. രാജ്യത്ത് വിലക്കയറ്റം കൂടുതൽ കേരളത്തിലാണ് തൊഴിൽ ഉള്ളവർക്ക് ശമ്പളമില്ല, പെൻഷൻ ഇല്ല, ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. 10 കൊല്ലം ഭരിച്ച കേരളത്തെ സി പി എം സാമ്പത്തികമായി മോശം അവസ്ഥയിലത്തിച്ചു. ഇപ്പോൾ അവർ ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനം നൽകുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി..
കോണ്‍ഗ്രസിനേയും ലീഗിനേയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മറ്റെന്തിനേക്കാളും മതത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഐ യു എം എൽ നേതാവ്. രാജ്യത്തിനും സംസ്ഥാനത്തിനും നമ്മുടെ യുവാക്കളുടെ ഭാവിക്കും മുകളിലായാണ് അവർ മതത്തെ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ഇതേ പാർട്ടിയെയാണ് രാഹുൽ ഗാന്ധി "മതേതരം" എന്ന് വിശേഷിപ്പിക്കുന്നത്! ഭരണഘടന ഉയർത്തിക്കാട്ടിയുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം വെറും കാപട്യമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേരളത്തിലടക്കം വർഗീയ പാർട്ടികളുമായി പരസ്യമായി കൈകോർക്കുന്നതാണ് കോൺഗ്രസിന്റെ യഥാർത്ഥ മുഖം.കേരളത്തിൽ ബി.ജെ.പി - എൻ.ഡി.എ സഖ്യം മുന്നോട്ടു വയ്ക്കുന്ന വികസന രാഷ്ട്രീയത്തെ തകർക്കാൻ ഐ.യു.എം.എൽ ഇപ്പോൾ തീവ്ര നിലപാടുകളുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർത്തിരിക്കുകയാണ്. ഇത് അത്യന്തം അപകടകരമാണ്. ജനങ്ങളെ ഭിന്നിപ്പിച്ചും ഭീതി പടർത്തിയും അഴിമതികൾ മൂടിവെച്ചും സി.പി.എമ്മും കോൺഗ്രസും കാലങ്ങളായി മലയാളികളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത് വർഗീയ രാഷ്ട്രീയമാണ്