എംഎല്‍എയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ സംസാരിക്കാന്‍ തോന്നി; ശൈലജയ്ക്കെതിരെ പിണറായി
കണ്ണൂര്‍: മട്ടന്നൂരിലെ നവകേരള സദസ് വേദിയില്‍ കെകെ ശൈലജ എംഎല്‍എ അധികനേരം സംസാരിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
'21പേരുണ്ടെങ്കിലും ആദ്യമേ മുന്ന് പേര് സംസാരിക്കുക എന്ന ക്രമമാണ് ഞങ്ങള്‍ വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന് ഇവിടെ ഒരു കുറവ് വന്നു. നിങ്ങളുമായി നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. അതിന്റെ ഭാഗമായി ആ സമയം കുറച്ച് കൂടതലായി പോയി എന്നാണ് തോന്നുന്നത്. അതിന്റെ ഒരു ഫലമായി ഇനിയുള്ള സമയം ചുരുക്കുകയാണ്. എല്ലായിടവും എത്തിപ്പെടേണ്ടതാണ്'. മുഖ്യമന്ത്രി പറഞ്ഞു.
'സൗഹൃദസംഭാഷണത്തില്‍ ഭാസ്കരന് മാഷ് എന്നോട് ചോദിച്ചു എങ്ങനെ ഉണ്ട് പരിപാടി? ഇപ്പം വലിയ പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വല്യവല്യ പരിപാടിയൊക്കെ കണ്ട് ഇതൊരു വല്യപരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നടന്ന പരിപാടികളില്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ ഏറ്റവും പ്രയാസമുള്ള സ്ഥലത്താണ് നവകേരള സദസിന്റെ ഉദ്ഘാടനം നടത്തിയത്. അവിടെ അമ്ബരപ്പിക്കുന്ന തരത്തിലായിരുന്നു പങ്കാളിത്തം. പിന്നീട് അങ്ങോട്ടുള്ള ഓരോ സ്ഥലത്തും ഇതുതന്നെയാണ് സംഭവിച്ചത്.