ഡ്യൂട്ടിയിലല്ല… പക്ഷേ നിയമം കാത്തു; 125 മൈൽ വേഗത്തിൽ പാഞ്ഞ യുവാവിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് ഷെരിഫ്

Aug 2, 2026 - 18:44
 0  3
ഡ്യൂട്ടിയിലല്ല… പക്ഷേ നിയമം കാത്തു; 125 മൈൽ വേഗത്തിൽ പാഞ്ഞ യുവാവിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് ഷെരിഫ്

പ്രസാദ് തീയാടിക്കൽ

ഫ്ലോറിഡ: ഡ്യൂട്ടിയിലല്ലാത്ത സമയത്തും നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകി ഫ്ലാഗ്ലർ കൗണ്ടി ഷെരിഫ് റിക്ക് സ്റ്റാലി. ഭാര്യയോടൊപ്പം ഡിന്നർ മീറ്റിംഗിലേക്ക് പോകുന്നതിനിടെ, ഇന്റർസ്റ്റേറ്റ് 95-ൽ അമിതവേഗത്തിൽ അപകടകരമായി സഞ്ചരിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്റ്റേറ്റ് റോഡ് 100-ന് സമീപം തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഷെരിഫിന്റെ ഔദ്യോഗിക വാഹനത്തെ, മണിക്കൂറിൽ 115 മുതൽ 125 മൈൽ വരെ (ഏകദേശം 185–201 കിലോമീറ്റർ) വേഗത്തിൽ പാഞ്ഞെത്തിയ വെള്ള നിറത്തിലുള്ള 2016 ഡോഡ്ജ് ചാലഞ്ചർ മറികടന്നതായി അധികൃതർ അറിയിച്ചു.

ഏകദേശം ആറു മൈൽ ദൂരം വാഹനത്തെ പിന്തുടർന്ന ഷെരിഫ്, ഡ്രൈവർ മൂന്ന് ലെയ്‌നുകളിലൂടെയും അപകടകരമായി വാഹനം ഓടിച്ചും മറ്റ് വാഹനങ്ങളെ വളരെ കുറഞ്ഞ അകലത്തിൽ മറികടന്നും സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ലൈറ്റും സൈറണും പ്രവർത്തിപ്പിച്ചതോടെ വാഹനം വൊളൂസിയ കൗണ്ടിയിലെ ഓൾഡ് ഡിക്‌സി ഹൈവേയ്ക്ക് സമീപം നിർത്തുകയായിരുന്നു.

അറസ്റ്റിലായത് പാം കോസ്റ്റിൽ താമസിക്കുന്ന 22-കാരനായ അരുള്‍ നായക് ആണ്. ഇയാൾക്ക് മുൻ ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും, അടുത്ത ദിവസം തനിക്ക് പൈലറ്റ് കോഴ്സിന്റെ അവസാന പരീക്ഷ ഉണ്ടെന്നും ജയിലിൽ നിന്ന് അതിന് മുമ്പ് പുറത്തിറങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായും ഷെരിഫിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഷെരിഫ് റിക്ക് സ്റ്റാലി, “മണിക്കൂറിൽ 125 മൈൽ വേഗത്തിൽ മൂന്ന് ലെയ്‌നുകളിലൂടെ വാഹനം ഓടിക്കുന്നത് ഒരു തെറ്റല്ല, മറ്റുള്ളവരുടെ ജീവൻ പന്തയം വെക്കുന്ന ബോധപൂർവമായ തീരുമാനമാണ്. വിമാനമോടിക്കാൻ ആഗ്രഹിക്കുന്ന ഈ യുവാവ് ആകാശത്തല്ല, ഹൈവേയിലായിരുന്നു അതിവേഗ പരീക്ഷ നടത്തിയത്,” എന്ന് പറഞ്ഞു.

അരുള്‍ നായക്കിനെ മനപ്പൂർവവും അപകടകരവുമായി വാഹനം ഓടിച്ചത് (Willful and Wanton Reckless Driving), കൂടാതെ ഫ്ലോറിഡയിലെ ‘സൂപ്പർ സ്പീഡർ’ നിയമം ലംഘിച്ചത് എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. വാഹനം നിർത്തിയത് വൊളൂസിയ കൗണ്ടി പരിധിയിലായതിനാൽ പ്രതിയെ അവിടത്തെ ബ്രാഞ്ച് ജയിലിലേക്ക് മാറ്റി. നിലവിൽ 500 ഡോളറിന്റെ ജാമ്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്