ഒളിവില്‍ പാര്‍ക്കാന്‍ സഹായം : സവാദിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍ ഐ എ

ഒളിവില്‍ പാര്‍ക്കാന്‍ സഹായം : സവാദിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍ ഐ എ
ണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാംപ്രതി പെരുമ്ബാവൂര്‍ സ്വദേശിയും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ സവാദിനെ അടുത്തമാസം 16 വരെ റിമാന്‍ഡ് ചെയ്തു. പ്രതിയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

സവാദിനെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതിനായി അടുത്തയാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് എന്‍ ഐ എ അറിയിച്ചു. പ്രതിയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന എറണാകുളം സബ് ജയിലില്‍ മതിയായ സുരക്ഷയില്ലെന്നും അതിനാല്‍ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റണമെന്നുമുള്ള എന്‍ ഐ എയുടെ ആവശ്യം കോടതി അംഗീകരിച്ചു.

അതേസമയം പി എഫ് ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ ഏതൊക്കെ നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ചോദ്യം ചെയ്യലാണു നടന്നത്.

മതനിന്ദ ആരോപിച്ച്‌ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതിയാണ് സവാദ്. നേരത്തെ ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ സംഘം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റ് പ്രതികള്‍ക്ക് ജൂലൈ 13നാണ് ശിക്ഷ വിധിച്ചത്.

ആറു പ്രതികളില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. പിന്നീട്, തിരിച്ചറിയല്‍ പരേഡില്‍ സവാദിനെ ആക്രമണത്തിന് ഇരയായ ടിജെ ജോസഫ് തിരിച്ചറിഞ്ഞിട്ടുണ്ട്.