കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയിൽ അയച്ചുവെന്നും എന്നാല്‍ മുസ്ലിം ലീഗ് വിടുന്നില്ലെന്നും ലീഗിൽ തുടരാനാവുമെന്നാണ് കരുതുന്നതെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവർ പറഞ്ഞു.
പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ രൂക്ഷ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തഹ്ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തഹ്ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തഹ്ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു