എല്ലാ ഭാര്യമാരെയും ഒരുപോലെ സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ ഒന്നിലേറെ വിവാഹം കഴിക്കരുത്; മുസ്ലിം പുരുഷന്മാരോട് ഹൈക്കോടതി

കൊച്ചി: എല്ലാ ഭാര്യമാരെയും ഒരുപോലെ സംരക്ഷിക്കാൻ സാധിക്കുമെങ്കിൽ മാത്രമേ മുസ്ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അനുവാദമുള്ളൂവെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരാൾക്ക് രണ്ടാമതൊരു വിവാഹത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഖുർആനിൽ പറയുന്നതനുസരിച്ച് എല്ലാ ഭാര്യമാർക്കും തുല്യ നീതി ഉറപ്പാക്കാൻ സാധിക്കുമെങ്കിൽ മാത്രമേ ഒന്നിലേറെ വിവാഹം കഴിക്കാൻ പാടുള്ളൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭിക്ഷാടനം നടത്തി ജീവിക്കുന്ന പാലക്കാട് സ്വദേശിയായ ഒരാൾ മൂന്നാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ഈ വ്യക്തിയുടെ രണ്ടാം ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഒരാൾക്ക് ജീവനാംശം നൽകാൻ ഉത്തരവിടാനാകില്ലെന്ന കുടുംബക്കോടതിയുടെ നിലപാട് ഹൈക്കോടതി ശരിവച്ചു.
അതേസമയം, മൂന്നാമതും വിവാഹം കഴിക്കാനുള്ള അയാളുടെ നീക്കത്തിന് കോടതി അനുമതി നൽകിയില്ല. ഭിക്ഷാടനം ഒരു ഉപജീവന മാർഗമായി കണക്കാക്കാൻ കഴിയില്ലെന്നും, ഇത്തരം ആളുകൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഖുർആനിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഇസ്‌ലാമിൽ ബഹുഭാര്യത്വം ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമുള്ളതാണെന്നും, എല്ലാ ഭാര്യമാരെയും തുല്യമായി സംരക്ഷിക്കാൻ കഴിവുള്ളവർക്ക് മാത്രമേ അതിന് അനുവാദമുള്ളൂവെന്നും കോടതി വ്യക്തമാക്കി