മലപ്പുറത്ത് 14 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ
മലപ്പുറം: വാണിയമ്പലം തൊടികപുലത്ത് 14 കാരിയായ വിദ്യാർഥിനിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട ഇതേ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്താണ് പിടിയിലായ 16കാരൻ എന്നാണ് പ്രാഥമികക റിപ്പോർട്ട്.
കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു കുട്ടി. കസ്റ്റഡിയിലായ സുഹൃത്ത് തന്നെയാണ് മൃതദേഹം കാണിച്ചുകൊടുത്തത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടർന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാണ്ടിക്കാട് റെയിൽവെ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.
ഇന്ന് 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതേ പതിനാറുകാരൻ പെൺകുട്ടിയെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് പരാതി നൽകിയിരുന്നതായും തുടർന്ന്ആൺ സുഹൃത്തിനെ പോലീസ് താക്കീത് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്