മേയറും കുടുംബവും കാണിച്ചത് ഗുണ്ടായിസം ; മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം

മേയറും കുടുംബവും  കാണിച്ചത് ഗുണ്ടായിസം ; മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമർശനം.മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്.

പൊതു ജനങ്ങള്‍ക്കിടയില്‍ മേയർ കെഎസ്‌ആർടിസി ഡ്രൈവർ തർക്കം പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി.മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു.രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കള്‍ കുറ്റപ്പെടുത്തി. മേയറും കുടുംബവും നടുറോട്ടില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തില്‍ വിമർശനം ഉയർന്നു.

ബസില്‍ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കില്‍ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ല. മുൻപ് പാർട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അനുവാദവും ഇപ്പോള്‍ ഇല്ല. മുഖ്യമന്ത്രി പാർട്ടി പ്രവർത്തകരുടെ മുന്നില്‍ ഇരുമ്ബുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.

റിയാസ് - കടകംപള്ളി തർക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവർത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവർ വിമർശന ഉന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു