കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍; മന്ത്രിമാര്‍ മാത്യുവിന്റെ വീട്ടിലെത്തി: സഹായവുമായി ജയറാമും പി ജെ ജോസഫും മമ്മുട്ടിയും പൃഥ്വിരാജും

കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍; മന്ത്രിമാര്‍ മാത്യുവിന്റെ വീട്ടിലെത്തി: സഹായവുമായി ജയറാമും പി ജെ ജോസഫും  മമ്മുട്ടിയും പൃഥ്വിരാജും

ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടികർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായ വാ​ഗ്ദാനം നൽകി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ​ഗസ്റ്റിനും. കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജ്കുട്ടിയുടെയും വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാ​ഗ്ദാനം നൽകിയത്. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്.   മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി.

തൊടുപുഴ എം.എല്‍.എല്‍  പി.ജെ ജോസഫിന്റെ വീട്ടില്‍ നിന്നുള്ള  ഗീര്‍ എച്ച്‌.എഫ്‌ ജേഴ്‌സി സങ്കരയിനത്തില്‍പ്പെട്ട 'കരീന'യുമായി പി.ജെ. ജോസപിന്റെ മകന്‍ അപു ജോണ്‍ ജോസഫും കൊച്ചുമകന്‍ ജോര്‍ജ്‌ പി. ജോണുമാണ്‌ വെള്ളിയാമറ്റത്ത് ആദ്യമെത്തിയത്‌.  ജോര്‍ജ്‌ പി. ജോണ്‍ കരീനയുടെ കയര്‍ പിടിച്ച്‌ മാത്യു ബെന്നിക്കു കൈമാറി. 

ഇതേ സമയം കുട്ടിക്കര്‍ഷകരുടെ വേദനയിൽ സഹായം വാഗ്ദാനം ചെയ്ത്  നടന്‍മാരായ മമ്മൂട്ടിയും പൃഥിരാജും. നടന്‍ ജയറാമാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എബ്രഹാം ഓസ്ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് കൈമാറിയിരുന്നു. കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ അരുമയായി വളര്‍ത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതില്‍ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉള്‍പ്പെടും. ഇതോടെ കര്‍ഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. 'സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിന് മമ്മൂക്കയെ ക്ഷണിച്ചിരുന്നു. പരിപാടി റദ്ദാക്കിയ വിവരം പങ്കുവച്ചപ്പോള്‍ കുട്ടികളുടെ കാര്യം പറഞ്ഞു. രണ്ടു പശുക്കളെ വാങ്ങാന്‍ എത്ര രൂപ ചെലവാകുമെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു ലക്ഷം രൂപയാകും. അദ്ദേഹം ഒരാളുടെ കൈവശം പണം കൊടുത്തയക്കാമെന്ന് പറഞ്ഞു. പൃഥ്വിരാജ് ട്രെയ്ലര്‍ ലോഞ്ചിന് വരേണ്ടതായിരുന്നു. അദ്ദേഹവും രണ്ടു ലക്ഷം രൂപ കൊടുത്തയച്ചിട്ടുണ്ട്. നല്ല മനസ്സുകള്‍ക്ക് ഒരുപാട് നന്ദി.'- ജയറാം പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മില്‍മയും ഇവര്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.