ട്രാഫിക് പരിശോധനയിൽ പുറത്തുവന്നത് കോടികളുടെ ലഹരിവ്യാപാരം; അമേരിക്കയിൽ ആറ് ഇന്ത്യൻ വംശജർ അറസ്റ്റിൽ
അറ്റ്ലാന്റ: ജോർജിയയിലെ ഡികാൽബ് കൗണ്ടിയിൽ നടത്തിയ സാധാരണ ട്രാഫിക് പരിശോധന വൻ ലഹരിമരുന്ന് വേട്ടയിലേക്ക് നയിച്ചു. ഏകദേശം 2.8 മില്യൺ ഡോളർ (28 ലക്ഷം ഡോളറിലധികം) വിലമതിക്കുന്ന ലഹരിവസ്തുക്കളും 40,000 ഡോളറിലധികം പണവും പിടിച്ചെടുത്തതായി ഡികാൽബ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഓഗസ്റ്റ് 4-ന് നടത്തിയ വാഹന പരിശോധനയിൽ ഒരു വാനിൽ നിന്ന് 220 മുതൽ 250 പൗണ്ട് വരെ സംശയിക്കുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച ഉദ്യോഗസ്ഥർ സമീപത്തെ ഒരു സ്റ്റോറേജ് കേന്ദ്രത്തിൽ പരിശോധന നടത്തി.
അവിടെ നിന്ന് ഏകദേശം 1,200 പെട്ടികളിലായി സൂക്ഷിച്ചിരുന്ന സിന്തറ്റിക് THC ഉൽപ്പന്നങ്ങൾ, സൈലോസൈബിൻ (Psilocybin) കൂണുകൾ, കഞ്ചാവ് ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ 40,000 ഡോളറിലധികം പണവും കണ്ടുകെട്ടി.
സംഭവവുമായി ബന്ധപ്പെട്ട് സഫിൻ ടി. രാജ്വാനി, ആദിൽ സമ്‌നാനി, നൂറുദ്ദീൻ ടി. രാജ്വാനി, സലിം വാഡ്സാരിയ, റഹീൻ എസ്. ദദാനി, പിയൂഷ് വാഡ്സാരിയ എന്നിവരടക്കം ആറുപേരെ അറസ്റ്റ് ചെയ്ത് ഡികാൽബ് കൗണ്ടി ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ വിവിധ ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു