കുവൈറ്റ് കുടുംബവിസക്ക് ആദ്യ ദിവസം അപേക്ഷിച്ചത് 1,800 പേര്‍

കുവൈറ്റ് കുടുംബവിസക്ക്   ആദ്യ ദിവസം അപേക്ഷിച്ചത് 1,800 പേര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുനരാരംഭിച്ച കുടുംബവിസക്ക് പ്രവാസികള്‍ക്കിടയില്‍ വലിയ പ്രതികരണം. ഞായറാഴ്ചയാണ് രാജ്യത്തെ ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്‍റുകളില്‍ പ്രവാസികളില്‍ നിന്ന് കുടുംബവിസക്ക് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.

ആദ്യ ദിവസം ആറ് ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്മെന്‍റുകളിലായി 1,800 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 1,165 അപേക്ഷകളും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ നിരസിച്ചതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയും നിരവധി പേർ അപേക്ഷകള്‍ സമർപ്പിച്ചു.

പുതിയ നിയമം അനുസരിച്ച്‌ കുടുംബവിസക്ക് അപേക്ഷിക്കുന്നവർക്ക് 800 ദിനാർ ശമ്ബളവും സർവകലാശാല ബിരുദവും അനിവാര്യമാണ്. അപേക്ഷകരുടെ ഭാര്യക്കും കുട്ടികള്‍ക്കുമാണ് വിസ അനുവദിക്കുക. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വിസ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചില പ്രഫഷനുകളെ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കുടുംബസന്ദർശന വിസകള്‍ക്ക് നിയന്ത്രണം തുടരുകയാണ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വാണിജ്യ സന്ദർശനങ്ങള്‍ അനുവദിക്കുന്നത് തുടരുമെന്നും അധികൃതര്‍ പറഞ്ഞു. കുടുംബവിസക്ക് അപേക്ഷിക്കുന്നവർ പാസ്പോർട്ട്, സിവില്‍ ഐഡി കോപ്പികള്‍, മാസ ശമ്ബളം വ്യക്തമാക്കുന്ന വർക്ക് പെർമിറ്റ് കോപ്പി, അതത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയവും കുവൈത്തിലെ വിദേശകാര്യമന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ബിരുദ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് അഫിഡാവിറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.