കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ്

കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ്

കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസുകളുമായി ഇത്തിഹാദ്. അബുദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമാണ് പ്രതിദിന സര്‍വീസുകള്‍ തുടങ്ങിയത്.

പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് ഇത്തിഹാദിന്റെ പുതിയ സര്‍വീസ്. പുതിയ സര്‍വീസ് ലഭിച്ചതോടെ കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകളാണ്. പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സര്‍വീസുകളോടെ ഈ സെക്ടറില്‍ അധികമായി വരുന്നത്. നേരത്തെ നിലവിലുണ്ടായിരുന്നതും പിന്നീട് കൊവിഡ് കാലത്ത് നഷ്ടമാവുകയും ചെയ്ത സീറ്റുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകളുടെ എണ്ണം പത്തായി വര്‍ദ്ധിച്ചു.

അബുദബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരികെ 10.05ന് പുറപ്പെടുന്ന വിമാനം 12.55ന് അബുദബിയില്‍ എത്തും. എട്ട് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 198 സീറ്റുകളായിരിക്കും ഈ വിമാനത്തിലുണ്ടായിരിക്കുക. പ്രതിദിനം സര്‍വീസ് ഉണ്ടായിരിക്കും.
അബുദബിയില്‍ നിന്ന് ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന വിമാനം രാത്രി 7.55നാണ് കോഴിക്കോട് എത്തുക. രാത്രി 9.30ന് തിരികെ പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.05ന് അബുദബിയില്‍ എത്തും. എട്ട് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടെ 165 സീറ്റുകളാണ് ഈ വിമാനത്തില്‍ ഉണ്ടാവുക. ദുബായില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അബുദബിയിലേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്