ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ഇസ്രയേലികളെയും 12 തായ് പൗരന്മാരെയും വിട്ടയച്ചു

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ഇസ്രയേലികളെയും 12 തായ് പൗരന്മാരെയും വിട്ടയച്ചു

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാൻ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്‌ലൻഡില്‍നിന്നുള്ള 12 പേരെയും മോചിപ്പിച്ചു.

12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിൻറെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്.

റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്‌ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം. ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ബന്ദികളെ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറും മുൻപ് വൈദ്യ സഹായം നല്‍കുമെന്ന് ഐഡിഎഫ് വ്യക്തമാക്കി