ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 22ന് മുൻപായി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ . തെരഞ്ഞെടുപ്പ് കൂടുതൽ സുഗമമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ 17 പുതിയ പദ്ധതികൾ നടപ്പിലാക്കി. ഈ പദ്ധതികൾ ഇന്ത്യയിലെ മറ്റ് തെരഞ്ഞെടുപ്പുകളിലും നടപ്പിലാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണം (എസ്ഐആർ) കൃത്യസമയത്ത് പൂർത്തിയാക്കും. ബിഹാറിൽ ഒരു പോളിങ് സ്റ്റേഷനിൽ 1200 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. ബൂത്ത് തല ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ബിഹാറിലെ വോട്ടർ പട്ടിക ശുദ്ധീകരിച്ചതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് ഗ്യാനേഷ് കുമാർ ബിഹാറിലെത്തിയത്.
ബിഹാറിൽ പതിനേഴ് പുതിയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി. ചിലത് തെരഞ്ഞെടുപ്പ് നടത്തുന്നതിനും ചിലത് വോട്ടെണ്ണലിനും ഉപയോഗിക്കും. വോട്ടർ പട്ടിക തയ്യാറാക്കുന്ന ചുമതല ഇലക്ട്രറൽ രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കാണ്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും ഓരോ ഇആർഒ ഉണ്ട്. 243 ഇആർഒമാരും 90,207 ബിഎൽഒമാരും ചേർന്ന് ഏകദേശം 22 വർഷത്തിന് ശേഷം വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന ജോലി പൂർത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു.