അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; അമ്മൂമ്മ കസ്റ്റഡിയില്‍
കൊച്ചി: കറുകുറ്റിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മൂമ്മ കസ്റ്റഡിയിൽ. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയെ ആണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യനില മോശമായത് കൊണ്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 9 മണിയോടെയാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആന്‍റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയുടെ അരികിൽ കിടത്തിയ ശേഷം റൂത്ത് അടുക്കളയിൽ ജോലിയിലായിരുന്നു. തിരിച്ച് വന്ന് നോക്കുമ്പോളാണ് കുഞ്ഞിനെ കഴുത്തിൽ മുറിവും ചോരയൊലിച്ച നിലയിൽ കണ്ടത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വീട്ടുകാരുടെയടക്കം മൊഴി പൊലീസ് രേഖപ്പെടുത്തി.