പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിച്ചത് താനാണെന്ന ആരോപണം തെറ്റ്; ലോക്നാഥ് ബെഹ്റ

പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിച്ചത് താനാണെന്ന ആരോപണം തെറ്റ്; ലോക്നാഥ് ബെഹ്റ

കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പി പാർട്ടിയില്‍ ചേർന്നതിനു പിന്നാലെയുയർന്ന വിവാദത്തില്‍ പ്രതികരണവുമായി മുൻ ഡി.ജി.പിയും കെ.എം.ആർ.എല്‍ എം.ഡിയുമായ ലോക്നാഥ് ബെഹ്റ.

പത്മജയുടെ ബി.ജെ.പി പ്രവേശനത്തിന് ബെഹ്റയാണ് ഇടയ്ക്ക് നിന്നതെന്ന് എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

എന്നാല്‍ ആരോപണം തീർത്തും അടിസ്ഥാന രഹിതവും വസ്തുതവിരുദ്ധവുമാണെന്ന് ബെഹ്റ അറിയിച്ചു. ഉയരുന്ന ആരോപണം തെറ്റാണ്, അടിസ്ഥാനരഹിതമാണ്, വസ്തുതയ്ക്കു നിരക്കാത്തതാണ്. ഇതില്‍ ഒരു സത്യവുമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതുകൊണ്ട് കൂടുതലൊന്നും സംസാരിക്കുന്നില്ല.'-എന്നാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബെഹ്റ പറഞ്ഞത്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ബി.ജെ.പി പരിപാടിക്ക് എത്തിച്ചത് താനാണെന്ന ആരോപണവും അദ്ദേഹം തള്ളി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ബെഹ്റക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തുവന്നത്. പിന്നാലെ പത്മജയുടെ സഹോദരൻ കൂടിയായ കെ. മുരളീധരനും വന്നു. അതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ബെഹ്റക്കെതിരെ ആഞ്ഞടിച്ചത്.