നികുതി വെട്ടിപ്പ്; ഹൈറിച്ച് എംഡി അറസ്‌റ്റില്‍
പയ്യന്നൂര്‍: കോടികളുടെ നികുതി വെട്ടിപ്പു നടത്തിയെന്ന കുറ്റത്തിന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് (എം.എല്‍.എം) കമ്ബിനിയായ ഹൈറിച്ചിന്റെ എംഡി പ്രതാപൻ കോലാട്ട ദാസൻ അറസ്‌റ്റില്‍.
പയ്യന്നൂരിലെ രാജൻ സി നായര്‍ കഴിഞ്ഞ മാസം 23 ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിൻമേല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇൻകം ടാക്‌സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരള ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നടപടിയെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ് ടി വെട്ടിപ്പു കേസാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജൻസ് ഓഫീസര്‍ രമേശൻ കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജി.എസ്.ടി വിഭാഗമാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. കമ്ബിനിയുടെ നികുതി ബാധ്യത 12,654 കോടിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എര്‍ണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്ബത്തിക കുറ്റം) കോടതിയില്‍ ഹാജരാക്കിയ പ്രതാപനെയും ഭാര്യ ശ്രീനയെയും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടത്.
കമ്ബനി ഡയറക്ടര്‍മാരായെ പ്രതാപനെയും ഭാര്യയെയും നേരത്തെ ഇന്റലിജൻസ് ഡെപ്യുട്ടി കമ്മീഷണര്‍ ജി.എസ്. ടി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കു പിന്നാലെ രണ്ടു തവണകളായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, ഇവര്‍ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. എം.എല്‍.എം മോഡലിലുള്ള ഇ-കൊമെഴ്‌സ് പ്ളാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പെന്നാണ് കേരള ജി.എസ്. ടി ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ .