മൂന്ന് വർഷത്തെ ഒളിവിന് വിരാമം; കനേഡിയൻ പ്രതിയെ കൊളംബിയയിൽ പിടികൂടി
പ്രസാദ് തീയാടിക്കൽ
മെഡെല്ലിൻ, കൊളംബിയ: മൂന്ന് വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന കനേഡിയൻ പ്രതിയായ ആരിഫ് ജുമാൻ (Arif Jhuman) കൊളംബിയയിലെ മെഡെല്ലിനിൽ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നാടകീയമായി അറസ്റ്റിലായി. കാനഡയും അമേരിക്കയും തിരയുകയായിരുന്ന ജുമാനെ കൊളംബിയൻ ദേശീയ പോലീസും അന്താരാഷ്ട്ര അന്വേഷണ ഏജൻസികളും ചേർന്നാണ് പിടികൂടിയത്.
അമേരിക്കൻ ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ അന്വേഷണപ്രകാരം, ഫ്ലോറിഡയിൽ നിന്ന് കാനഡയിലേക്ക് 100-ലധികം തോക്കുകൾ കടത്തിയ അന്തർദേശീയ ആയുധക്കടത്ത് ശൃംഖലയിൽ ജുമാൻ പ്രധാന പങ്കുവഹിച്ചിരുന്നതായി ആരോപണമുണ്ട്. കടത്തിക്കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് കാനഡയിലെ നിരവധി കുറ്റകൃത്യങ്ങളിലും മൂന്ന് കൊലപാതക അന്വേഷണങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
അതേസമയം, മയക്കുമരുന്ന് കടത്ത് കേസിൽ ഏകദേശം 10 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെ പരോൾ വ്യവസ്ഥകൾ ലംഘിച്ച് 2023-ൽ ഒളിവിൽ പോയതിനാലും കാനഡൻ അധികൃതർ ജുമാനെ തിരഞ്ഞുവരികയായിരുന്നു.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ജുമാൻ കൊളംബിയയിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ആയുധധാരികളായ സുരക്ഷാസേന ജിമ്മിൽ പ്രവേശിച്ച് ജുമാനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
നിലവിൽ ജുമാൻ കൊളംബിയൻ അധികൃതരുടെ കസ്റ്റഡിയിലാണ്. പ്രതിയെ കാനഡയിലേക്കോ അമേരിക്കയിലേക്കോ കൈമാറുന്ന (Extradition) നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു