ഇനി തര്‍ക്കത്തിന് നിൽക്കുന്നില്ല, കോർപറേഷന്റെ കീഴിലുള്ള കെട്ടിടം ഒഴിയുമെന്ന് വി കെ പ്രശാന്ത്
തിരുവനന്തപുരം: ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം.
നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.
ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ കൗൺസിലർ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കൗൺസിലർ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്.
കോർപ്പറേഷൻ ആണ് കരാറിൻറെ അടിസ്ഥാനത്തിൽ കെട്ടിടം തനിക്ക് വാടകക്ക് തന്നിരിക്കുന്നതെന്നും മാർച്ച് വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് വികെ പ്രശാന്ത് എംഎൽഎ സ്വീകരിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ മയപ്പെടുത്തി ശ്രീലേഖ രംഗത്തെത്തി. ഓഫീസ് ഒഴിയണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും തങ്ങൾ ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം.
ഇതോടെയാണ് ഇനി തര്‍ക്കത്തിനും ചര്‍ച്ചയ്ക്കും ഇല്ലെന്നും ഓഫിസ് മാറാന്‍ തീരുമാനിച്ചെന്നും പ്രശാന്ത് മാധ്യമങ്ങളോടു വിശദീകരിച്ചത്.