ടിസിഎസ് മതപരിവർത്തന കേസിലെ മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ
മുംബൈ: നാസിക് ടിസിഎസിലെ മതപരിവർത്തന കേസിലെ മുഖ്യപ്രതിയും എച്ച്ആർ മാനേജറുമായ നിദാ ഖാൻ അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് നിദ പിടിയിലായത്. ബലാത്സംഗം, ലൈംഗിക ചൂഷണം, മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തൽ എന്നീ കേസുകളാണ് നിദ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എട്ട് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും, ഹ്യൂമന്‍ റിസോഴ്സ് വിഭാഗം തങ്ങളുടെ പരാതികള്‍ അവഗണിച്ചുവെന്നുമാണ് ആരോപണം.
2022 ഫെബ്രുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങള്‍ നടന്നത്.
വിവാഹ വാഗ്ദാനം നല്‍കി പ്രതികളില്‍ ഒരാള്‍ ഒരു വനിതാ ജീവനക്കാരിയുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ മറ്റൊരു ജീവനക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അവളുടെ വ്യക്തിജീവിതത്തെയും വൈവാഹിക ജീവിതത്തെയും കുറിച്ച് ലജ്ജാകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. പരാതിക്കാരി ഈ സംഭവങ്ങളെക്കുറിച്ച് കമ്പനിയുടെ ഹെഡ് ഓഫീസറോട് പലതവണ വാക്കാല്‍ പരാതിപ്പെട്ടെങ്കിലും, പീഡനത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിച്ചില്ലെന്നാണ് ആരോപണം. പകരം പ്രതികളുടെ പ്രവൃത്തികള്‍ക്ക് അദ്ദേഹം കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ ഒരു ജീവനക്കാരനെ നിര്‍ബന്ധപൂര്‍വം നിസ്‌കരിക്കാന്‍ നിര്‍ബന്ധിക്കുകയും അദ്ദേഹത്തിന്റെ മതത്തെ അധിക്ഷേപിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.