മദ്യത്തിന് അടിമയായിരുന്നു: ശ്രുതി ഹാസൻ

മദ്യത്തിന് അടിമയായിരുന്നു:  ശ്രുതി ഹാസൻ

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത്, പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സലാറിലെ നായിക ശ്രുതി ഹാസൻ ആണ്.

ഡിസംബര്‍ 22 നാണ് സലാറിന്റെ വേള്‍ഡ് വൈഡ് റിലീസ്. കെജിഎഫിനു ശേഷം വരുന്ന പ്രശാന്ത് നീല്‍ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളിലാണ് സലാറിനെ പ്രേക്ഷകര്‍ നോക്കികാണുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ശ്രുതി നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ വ്യക്തിജീവിതത്തെ കുറിച്ച്‌ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.

തനിക്കുണ്ടായിരുന്ന മദ്യപാന ആസക്തിയെ കുറിച്ചും അത് എങ്ങനെയാണ് തന്നെ ബാധിച്ചത് എന്നതിനെ കുറിച്ചുമാണ് ശ്രുതി മനസ് തുറന്നത്. ഒരുകാലത്ത് താൻ മദ്യത്തിന് അടിമയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആ ശീലം മാറ്റിയെന്നും ശ്രുതി ഹാസൻ പറയുന്നു. മദ്യപാനം ഒഴിവാക്കിയതുകൊണ്ട് പശ്ചാത്താപമോ മറ്റോ ഇല്ലെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എട്ടുവര്‍ഷമായി മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഞാൻ. മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു. ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്‍റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാൻ ആഗ്രഹിച്ചു. എന്നാല്‍ മദ്യപിക്കുന്നവരെ അതിന്‍റെ പേരില്‍ ഞാൻ ഒരിക്കലും ജഡ്ജ് ചെയ്യാറില്ല. അതുപോലെ തന്നെ ഞാൻ സിഗരറ്റ് വലിക്കാറില്ല. അത് ഏറ്റവും മോശമായ കാര്യമാണ്. അതുപോലെ തന്നെ മയക്കുമരുന്നും. അതും ഇതുവരെ ഉപയോഗിച്ചിട്ടില്ല’, ശ്രുതി ഹാസൻ പറഞ്ഞു