നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി: മുഖ്യമന്ത്രി

നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി: മുഖ്യമന്ത്രി

വകേരളസദസ്സിനെ ജനം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  . കോന്നി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ വേദിയില്‍ കോന്നി മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മുമ്ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നവകേരള സദസ്സ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സദസ്സിനെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് കഴിഞ്ഞ 30 ദിവസത്തെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. 30 ദിവസവും വന്‍ജനാവലിയെയാണ് ഞങ്ങള്‍ ഓരോ മണ്ഡലത്തിലും കണ്ടത്. നവകേരള സദസ്സിനെ ജനം നെഞ്ചേറ്റി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ പൊതുസാഹചര്യങ്ങളാണ് ഈ വന്‍ജനപങ്കാളിത്തത്തിന് ഇടയാക്കുന്നത്. ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ ജനതയാണ് നാം. ലോകത്തിന് തന്നെ പലകാര്യങ്ങളിലും മാതൃകയായവരാണ് നാം. നമ്മള്‍ ഇതുവരെ നേടിയെടുത്തിടത്ത് നിന്ന് നമുക്ക് ഇനിയും മുന്നോട്ടുപോകണം. അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സംസ്ഥാനസര്‍ക്കാര്‍. ഇത് ജനസമക്ഷം അവതരിപ്പിക്കലും കേരളത്തിന്റെ മുന്നോട്ടുപോക്കിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തടസ്സങ്ങള്‍ തുറന്നുകാണിക്കലുമാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്. സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ഇനി ഒരിഞ്ചു മുന്നോട്ട് പോകാന്‍ കേരളത്തെ അനുവദിക്കില്ല എന്ന സമീപനം സ്വീകരിക്കുകയാണ്. ഈ അനീതിക്കെതിരെയുള്ള നാടിന്റെ പ്രതികരണമാണ് നവകേരളസദസ്സിനെത്തുന്ന വന്‍ജനസഞ്ചയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കനത്ത മഴയുടെ പ്രയാസങ്ങളുള്ളതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല എന്ന് പറഞ്ഞ് സദസ്സിന് അഭിവാദ്യം അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. 
കോന്നി എംഎല്‍എയും സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. കെ.യു ജനീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.