സന്ധ്യ മയങ്ങുമ്പോൾ: കവിത; സൂസൻ പാലാത്ര

സന്ധ്യ മയങ്ങുന്ന
നേരമെന്നമ്മത-
ന്നാനനമോർമ്മയി-
ലെന്നുമെത്തും
ബാല്യകൗമാരങ്ങ -
ളമ്മതൻ നിർമ്മല
സ്നേഹമാധുര്യം
നുകർന്നിരുന്നു.
അന്തിക്കതിരോ-
നൊളിക്കുന്ന നേരത്തു
ചൊല്ലിടുമെന്നെ
വിളിച്ചു നിത്യം
കോഴി തൻ കൂടട -
ച്ചീടണമാടിനെ
കൂട്ടിൽ കയറ്റീട്ടു
വന്നിടേണം
എത്തും പരിശുദ്ധാ-
ത്മാവും ദുരാത്മാവും
ലക്ഷ്മി മൂശേട്ടയു-
മന്തിനേരം
സർവ്വേശ്വരനെ
മനസ്സിൽ നിറച്ചു നീ
ചെന്നു ദീപങ്ങൾ
തെളിച്ചിടേണം
അർക്കൻമറഞ്ഞിരു-
ളെത്തുന്ന നേരത്തു
പ്രാർത്ഥിക്കുമമ്മയോ -
ടൊപ്പമെന്നും
അമ്മതൻ വാക്കുകൾ
കേട്ടു നടന്നൊരാ
ബാല്യകൗമാരങ്ങ -
ളോർത്തിടുമ്പോൾ
തേങ്ങിടുന്നെന്മന -
മാമുഖം കാണുവാ-
നാവില്ലൊരിക്കലു-
മെന്നതിനാൽ
സന്ധ്യ മയങ്ങുന്ന
നേരത്തണഞ്ഞിടു -
ന്നമ്മയെൻ ഹൃത്തിൽ
പ്രകാശമായി.
(മഞ്ജരി വൃത്തം)