നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത രീതിയില്‍ ചിലര്‍ അപവാദ പ്രചാരണം നടത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവര്‍ത്തക

Nov 16, 2025 - 13:08
 0  0
നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത രീതിയില്‍ ചിലര്‍ അപവാദ പ്രചാരണം നടത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവര്‍ത്തക

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വം അല്ല വിഷയം, പ്രാദേശിക വ്യക്തികളില്‍ ചിലര്‍ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവര്‍ത്തക ശാലിനി അനില്‍.

നെടുമങ്ങാട് നഗരസഭയില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി അനില്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാന്‍ കഴിയാത്ത മട്ടില്‍ അപവാദം പറഞ്ഞു. അവര്‍ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാര്‍ഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ ചെയ്തതെന്നും അവര്‍ ആരോപിച്ചു.

വാര്‍ഡിലെ സ്ഥാനാര്‍ഥിയാവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്ത് വരികയായിരുന്നു. ഫ്‌ലക്‌സും പോസ്റ്ററും ഉള്‍പ്പെടെ ചെയ്തിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കേ, എന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ എന്റെ പേര് സ്ഥാനാര്‍ഥിത്വത്തില്‍ വരാതിരിക്കാന്‍ വേണ്ടി പ്രാദേശിക വ്യക്തികളില്‍ ചിലര്‍ എന്നെ വാര്‍ഡില്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയുണ്ടായി.

സ്ഥാനാര്‍ഥിത്വം ഒന്നുമല്ല എന്റെ വിഷയം. എനിക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത രീതിയില്‍ അപവാദ പ്രചാരണം നടത്തിയതിന്റെ പേരിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. വാര്‍ഡില്‍ മറ്റൊരു പേരും ഉയര്‍ന്നുവന്നിരുന്നു. ആ വന്ന വ്യക്തിയെ കൊണ്ടുവരാന്‍ വേണ്ടിയിട്ടാണ് അവര്‍ അപവാദ പ്രചാരണം നടത്തിയത്.' ശാലിനി അനില്‍ പറഞ്ഞു.