തിരുവനന്തപുരം കോർപറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി: ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത ബിജെപി, മേയര്‍ സ്ഥാനാര്‍ത്ഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബിജെപി നേതാവ് തന്നെ ആ സ്ഥനത്ത് എത്തിയാല്‍ മതിയെന്ന് തീരുമാനം എടുത്തിരിക്കുന്നത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖയെ മേയറാക്കണം എന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടന്നിരുന്നു. എന്നാല്‍ രാഷ്ട്രീയമായ ഗുണം ലഭിക്കണം എന്ന കാഴ്ചപ്പാടിലാണ് ഈ തീരുമാനം.
ശ്രീലേഖ മേയര്‍ ആവുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തുകയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ ശ്രീലേഖയുടെ വീട്ടില്‍ എത്തി പാര്‍ട്ടി തീരുമാനം വിശദീകരിച്ചിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്ന് നിലപാട് അറിയിച്ചു. പകരം വലിയ വാഗ്ദാനങ്ങള്‍ ബിജെപി നല്‍കിയിട്ടുണ്ട്. നിയമസഭയിലേക്ക് ജയസാധ്യത കൂടുതലുള്ള സീറ്റ് വാഗ്ദാനം ചെയ്താണ് ശ്രീലേഖയെ അനുനയിപ്പിച്ചത് എന്നാണ് വിവരം. ആശനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും.
നാല് പതിറ്റാണ്ടായി തുടരുന്ന സിപിഎം ഭരണം അവസാനിപ്പിച്ചാണ് ബിജെപി തിരുവനന്തപുരം പിടിച്ചത്. 50 സീറ്റുകളാണ് ബിജെപി പിടിച്ചത്. ഇടതുകോട്ട തകര്‍ത്താണ് അന്‍പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചത്. ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോര്‍പ്പറേഷന്‍ ഭരണം ലഭിക്കുന്നത്.