പോപ്പ് ലിയോ പതിനാലാമന്‍ തുര്‍ക്കിയില്‍; അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്ര
അങ്കാറ; കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഭരണമേറ്റ ശേഷമുള്ള ആദ്യ വിദേശ യാത്രയുടെ ഭാഗമായി തുര്‍ക്കിയിലെത്തി..
പാപ്പയും സംഘവും റോമില്‍ നിന്നു പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12:22 ന് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.52നു) അങ്കാരയിലെ വിമാനതാവളത്തിലെത്തി. അങ്കാരയിലുള്ള എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പയെ തുർക്കിയിലെ ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ന് മുതല്‍ 30 വരെ തുര്‍ക്കിയിലും, 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ ലബനാനിലും സന്ദര്ശനം നടത്തും.
നേരത്തെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം" എന്നാണ് ലെയോ പാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്ന് പ്രഖ്യാപിക്കാനും, എല്ലാ ആളുകളെയും ഐക്യത്തിലേക്കും സഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമപ്രവർത്തകരോട് പറഞ്ഞിരിന്നു. ക്രിസ്ത്യൻ, മുസ്ലീം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും പാപ്പ സൂചിപ്പിച്ചിരിന്നു.
തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അതാതുർക്കിന്റെ സ്മരണയ്ക്കായി നിർമ്മിച്ച അതാതുർക്ക് ശവകുടീരം സന്ദര്‍ശനമാണ് പാപ്പയുടെ യാത്ര ക്രമീകരണങ്ങളിലെ ആദ്യ പരിപാടി. ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 03.55 ഇവിടെയെത്തിയ പാപ്പ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം തുര്‍ക്കിയുടെ പ്രസിഡന്റ് തയിബ് എർദോഗനുമായും സിവിൽ സൊസൈറ്റി പ്രതിനിധികളെയും നയതന്ത്ര സേനയെയും അഭിസംബോധന ചെയ്യാനുമായി അദ്ദേഹം പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് പോകും. ഇതിന് ശേഷം പാപ്പ വിമാനമാർഗം ഇസ്താംബൂളിലേക്ക് യാത്ര തിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.