ട്രംപുമായി ഒരു തർക്കത്തിനില്ല: മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരും: ലിയോ പതിനാലാമൻ മാർപാപ്പ
പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു മാർപാപ്പയുടെ മറുപടി.ക്രൈസ്തവ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്.
ട്രംപുമായി ഒരു തർക്കത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സുവിശേഷ സന്ദേശങ്ങൾ ചിലർ ചെയ്യുന്നതുപോലെ ദുരുപയോഗം ചെയ്യപ്പെടേണ്ടതല്ലെന്നും അൾജീരിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ റോയിട്ടേഴ്സിനോട് സംസാരിക്കവേ മാർപാപ്പ പറഞ്ഞു.മാർപാപ്പ ദുർബലനാണെന്നും വിദേശനയത്തിന്റെ കാര്യത്തിൽ വളരെ മോശമാണെന്നുമായിരുന്നു ട്രംപിന്റെ വിമർശനം.
സമാധാനം വളർത്തുന്നതിനും രാജ്യങ്ങൾക്കിടയിൽ ചർച്ചകളും ബഹുതല ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി യുദ്ധത്തിനെതിരെ ഉറക്കെ സംസാരിക്കും. പ്രശ്നങ്ങൾക്ക് നീതിയുക്തമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കും. ഇന്ന് ലോകത്ത് ഒരുപാട് ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. തന്റെ ചുമതലയെ ഒരു രാഷ്ട്രീയ പ്രവർത്തനമായല്ല കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷിക്കാഗോ സ്വദേശിയായ പോപ്പ് ലിയോ, ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന്റെ കടുത്ത വിമർശകനാണ്.