നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു; ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രഖ്യാപിച്ച് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി, മറ്റ് പ്രതികളായ മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കോടതി. ഇവരുടെ ശിക്ഷാവിധി പന്ത്രണ്ടാം തിയതി വിധിക്കും.
എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയിൽ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ബലാത്സംഗം തെളിഞ്ഞതായി കോടതി കണ്ടെത്തി. പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി അറിയിച്ചു. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. 0കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.
ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.